75 സ്ത്രീകളെ വഞ്ചിച്ചു ബ്ലാക്‌മെയിലിങ് വഴി പണം തട്ടിയെടുത്തയാൾ ബെംഗളുരുവിൽ പിടിയിലായി. നഗ്നചിത്രങ്ങൾ അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണംതട്ടിയത്. സമൂഹ്യമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ സ്ത്രീകളുമായി അടുത്തിരുന്നത്.
ഏഴുവർഷമായി തട്ടിപ്പുനടത്തി ജീവിക്കുന്ന സാദത്ത് ഖാനെയാണ് ബെംഗളൂരു പൊലീസ് വലയിലാക്കിയത്. 28കാരനായ സാദത്ത് സ്ത്രീകളുമായി എളുപ്പത്തിൽ ബന്ധം സ്ഥാപിക്കും. ഏഴുവർഷത്തിനിടെ 75 സ്ത്രീകളുമായി അടുപ്പത്തിലായ ശേഷം പണം തട്ടിയെന്നാണ് സാദത്തിന്റെ മൊഴി. വ്യാജ പേരുകളിലാണ് സ്ത്രീകളെ പരിചയപ്പെടുന്നത്. 17 വ്യാജ പേരുകൾ സാദത്തിനുണ്ട്. ഒന്നിച്ചു ജോലി ചെയ്ത സ്ത്രീകളെയും സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും പരിചയപ്പെടുന്ന വീട്ടമ്മമാരെയുമാണ് ഇയാള്‍ ചതിയില്‍ വീഴ്ത്തിയിരുന്നത്. അടുപ്പത്തിലായി വിശ്വാസം നേടിയെടുത്ത ശേഷമാണ് പണം തട്ടിയെടുക്കുന്നത്. നഗ്ന ഫോട്ടോകൾ അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുമെന്ന ഭീഷണിയിൽ ആവശ്യപ്പെടുന്ന പണം ഇരകൾ നൽകും. പണവുമായി മറ്റിടങ്ങളിലേക്ക് മാറി തട്ടിപ്പു തുടരുന്നതാണ് സാദത്തിന്റെ രീതി. ഇയാൾ കൂടുതൽപേരെ വഞ്ചിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.