കൊണ്ടോട്ടി ∙ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അമ്മയും മകനും അറസ്റ്റിൽ. കോഴിക്കോട് ഓമശ്ശേരി കല്ലറക്കാപറമ്പ് സ്വദേശി ഷിബിൻ (19), ഷിബിന്റെ മാതാവ് ആനന്ദം (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി സ്വദേശിയായ പതിനാറുകാരിയെ കഴിഞ്ഞ 13 മുതൽ കാണാതായതിനെത്തുടർന്ന് പിതാവ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പരപ്പനങ്ങാടിയിലെ ക്വാർട്ടേഴ്സിൽനിന്നു പെൺകുട്ടിയെയും ഷിബിൻ, ആനന്ദം എന്നിവരെയും കണ്ടെത്തിയത്.
സ്റ്റേഷനിൽ എത്തിച്ചു ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പെൺകുട്ടി പൊലീസിനെ അറിയിച്ചത്. ഷിബിനും അമ്മയും പെൺകുട്ടിയുടെ വീട്ടുകാരുമായി സൗഹൃദം പുലർത്തിയ ശേഷം വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയെന്നാണു പരാതി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി.