ജീപ്പിൽ രഹസ്യ അറയുണ്ടാക്കി 83 കിലോ ചന്ദനം കടത്തിയ പഴയമൂന്നാർ സ്വദേശി മുനിസ്വാമി (25) മറയൂർ വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡിന്റെ പിടിയിലായത്. മറയൂർ പെരടിപള്ളം സ്വദേശി ശേഖർ, ലക്ഷ്മി എസ്റ്റേറ്റ് സ്വദേശി അരുൺ എന്നിവർ രക്ഷപ്പെട്ടതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ജീപ്പിന്റെ പ്ലാറ്റ്ഫോമിലും മുകൾഭാഗത്തുമുണ്ടാക്കിയ രഹസ്യ അറകളിലായിരുന്നു ചന്ദനമുട്ടികൾ.
മറയൂർ കാരയൂർ റിസർവിനു സമീപം വെള്ളിയാഴ്ച രാത്രി നടത്തിയ വാഹനപരിശോധനയിലാണു പ്രതി പിടിയിലായത്. വിപണിയിൽ 14 ലക്ഷം രൂപ വില വരും. ഒന്നര മാസം മുൻപും ഇതേ ജീപ്പിൽ ചന്ദനം കടത്തിയതായും ശേഖറിന്റെ അടുത്തുനിന്നു ചന്ദനം വാങ്ങാൻ അരുണാണു കൂട്ടിക്കൊണ്ടുവന്നതെന്നും മുനിസ്വാമി മൊഴി നൽകി.
കർണാടക റജിസ്ട്രേഷനുള്ള ജീപ്പ് മലപ്പുറം സ്വദേശിയുടെ പേരിലാണ്. മൂന്നാർ വഴി മലപ്പുറം ഭാഗത്തേക്കാണു പ്രതികൾ ചന്ദനം കടത്തിയിരുന്നത്. മുനിസ്വാമിയെ ഇന്നലെ വൈകിട്ട് ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ.ജി.വരരുജി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജിൻസ് എം. ജോൺ, കെ.ആർ.മണിക്കുട്ടൻ, എം.എം.ഷൈറജ്, ജി.ശശികുമാർ, ജോബിൻ വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് ചന്ദനവും പ്രതിയെയും പിടികൂടിയത്.