അടൂരിൽ രാത്രിയിൽ ആരാധനാലയങ്ങൾക്കു നേരെ ആക്രമണം. മൂന്ന് പള്ളികളുടെ കൽവിളക്കുകളും കുരിശുകളും തകർത്തു. സംഭവത്തിൽ പറക്കോട് സ്വദേശി ഗോപാലനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കടത്തുകാവ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി, മാർ അപ്രേം ഓർത്തഡോക്സ് പള്ളി, മാർ അപ്രേം യാക്കോബായ സുറിയാനി പള്ളി എന്നിവിടങ്ങളിലെ കൽവിളക്കുകളും കുരിശുകളുമാണ് തകർത്തത്.
സംശയത്തെത്തുടർന്നാണ് ദേവാലയ പരിസരത്ത് നിന്ന് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ ആക്രമണം നടത്തിയെന്ന് ഇദ്ദേഹം സമ്മതിച്ചു. നേരത്തെ ഏനാത്തെ ചില ക്ഷേത്രങ്ങളിൽ കയറിയും സമാനമായ അതിക്രമങ്ങൾ നടത്തിയിട്ടുണ്ട്. ഈ കേസിൽ ഗോപാലൻ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗോപാലൻ മനോദൗർബല്യത്തിന് ചികിൽസ തേടുന്നയാളെന്നാണ് വിവരം. ആക്രമണത്തിന് മറ്റാരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.