വിൽപനയ്ക്കുവച്ച മത്സ്യത്തിൽ വരുന്ന ഈച്ചകളെ തുരത്താൻ കീടനാശിനി സ്പ്രേ ചെയ്തതിനെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി. ജനരോഷം ശക്തമായതോടെ മത്സ്യക്കട അടച്ചു. തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം ജംക്‌ഷനിലെ സിഎംവി സൂപ്പർ മാർക്കറ്റിൽ വിൽക്കാൻ വച്ച മൽസ്യത്തിലാണ് പാറ്റ, ഈച്ച മറ്റു പ്രാണികൾ എന്നിവയെ തുരത്താൻ ഉപയോഗിക്കുന്ന സ്പ്രേ അടിച്ചത്.
കടയിലെ ജീവനക്കാരൻ കീടനാശിനി അടിക്കുന്ന ദ്യശ്യങ്ങൾ ആരോ പകർത്തി ഫെയ്സ് ബുക്കിലൂടെ പ്രചരിപ്പിച്ചു. വിപണിയിൽ പ്രചാരത്തിലുള്ള കീടനാശിനി സ്പ്രേ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അകലെ നിന്ന് മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയതാണ് ദൃശ്യങ്ങൾ. ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ അസി. ഫുഡ് സേഫ്റ്റി കമ്മിഷണർ എ. സതീഷ്കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ഭക്ഷ്യ സുരക്ഷാ ഓഫിസർ ബെന്നി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വണ്ണപ്പുറത്തെ കട പരിശോധിച്ചു. അടച്ചിട്ട കടയുടെ പൂട്ടു പൊളിച്ചാണു പരിശോധിച്ചത്. മത്സ്യത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. പാറ്റയെ തുരത്തുന്ന പൊടിയടങ്ങുന്ന പായ്ക്കറ്റ് കണ്ടെടുത്തു. കീടനാശിനി സ്പ്രേ ചെയ്ത മത്സ്യം മുഴുവൻ ഉടമ കടത്തിയതായി നാട്ടുകാർ പറഞ്ഞു. സമീപത്തെ മറ്റു മീൻകടകളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഒരു കടയിൽ നിന്ന് ഫ്രിജിൽ സൂക്ഷിച്ച പഴകിയ മത്സ്യത്തിന്റെ സാംപിൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, മത്സ്യത്തിൽ തളിച്ചത് ആയുർവേദ തൈലമാണെന്നും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നാണ് ഇതു വാങ്ങിയതെന്നും കട നടത്തിപ്പുകാരൻ ഉമ്മർ പറഞ്ഞു.
ചിലർ കരുതിക്കൂട്ടി അപമാനിക്കുകയാണെന്നും ആരോപണങ്ങൾ ശരിയല്ലെന്നും കട നടത്തിപ്പുകാരൻ അറിയിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നു കടയുടെ പേര് സിഎംവി സൂപ്പർ മാർക്കറ്റ് എന്ന പേരിനു പകരം വിഎച്ച് സൂപ്പർ മാർക്കറ്റ് എന്നെഴുതിയ ബോർഡും സ്ഥാപിച്ചു.
കേടായ മീൻ തിരിച്ചറിയാൻ
∙ ദുർഗന്ധമുള്ളതോ വയറു പൊട്ടിയതോ ആയ മീൻ വാങ്ങരുത്. എന്നാൽ വയറു പൊട്ടിയ മത്തി അത്ര ചീത്തയല്ല.
∙ ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമുണ്ടെങ്കിൽ മത്സ്യം ശുദ്ധവും പുതിയതുമാണ്.
∙ കണ്ണ് വെളുത്തിരിക്കുന്ന മത്സ്യം പഴകിയതാണ്.
∙ അമോണിയയുടെ രൂക്ഷ ഗന്ധമുള്ള മീൻ വാങ്ങരുത്.
∙ ഐസിലിട്ട് സൂക്ഷിച്ച മത്സ്യം മാത്രം വാങ്ങുക.
∙ വിരലമർത്തി നോക്കുക, ആ ഭാഗം പൂർവസ്ഥിതിയിലായില്ലെങ്കിൽ മത്സ്യം പഴകിയതാണ്.
∙ ഉപ്പുവെള്ളത്തിലും നാരങ്ങാ നീരിലും നന്നായി കഴുകിയ ശേഷം പാകം ചെയ്യുക.
∙ വീട്ടിലെ ഫ്രിജിൽ മത്സ്യം സൂക്ഷിക്കുമ്പോൾ ഐസ് കട്ടകൾ വിതറിയിടണം.
∙ ചെകിളയും തലയും ഉപയോഗിക്കരുത്.
മീൻ എത്ര കഴുകിയാലും കീടനാശിനി പോകില്ല: ബെന്നി ജോസഫ് (ഭക്ഷ്യ സുരക്ഷാ ഓഫിസർ, തൊടുപുഴ)
ഈച്ചയെയും മറ്റു പ്രാണികളെയും അകറ്റാൻ ഉപയോഗിക്കുന്ന കീടനാശിനി മാരക വിഷമാണ്. ഇതു മനുഷ്യ ശരീരത്തിനുള്ളിൽ എത്തിയാൽ ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനം തകരാറിലാകും. പാകം ചെയ്യുന്നതിനു മുൻപു നന്നായി കഴുകി വൃത്തിയാക്കിയാലും വിഷാംശം പൂർണമായി നഷ്ടപ്പെടില്ല. ഇടുക്കി ജില്ലയിലും മറ്റും മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടായതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഒരു വർഷം മുൻപു നെടുങ്കണ്ടത്ത് മത്സ്യത്തിൽ കീടനാശിനി സ്പ്രേ ചെയ്ത വിൽപനക്കാരനെ താക്കീതു ചെയ്തു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ഫോൺ – അസി. ഫുഡ് സേഫ്റ്റി കമ്മിഷണർ (ഇടുക്കി)– 8943346186. ടോൾ ഫ്രീ നമ്പർ – 18004251125.