സർക്കാർ സ്ഥലംമാറ്റിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ജെ.ജയനാഥിനെ അഭിനന്ദിച്ച് ഉത്തരമേഖല എ.ഡി.ജി.പി: രാജേഷ് ദിവാന്റെ കത്ത്. സി.പി.എം. ജില്ലാകമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞ കേസിൽ അന്വേഷണം ഇഴഞ്ഞതിന്റെ പേരിലായിരുന്നു ജയനാഥിന്റെ കസേര തെറിച്ചത്.
കമ്മിഷണറായിരിക്കെ, അഞ്ചു മാസത്തിനിടെ ജെ.ജയനാഥ് നടപ്പാക്കിയ പദ്ധതികൾ പ്രകീർത്തിച്ചാണ് ഉത്തരമേഖല എ.ഡി.ജി.പി.: രാജേഷ് ദിവാന്റെ അഭിനന്ദന കത്ത്. സി.പി.എം ഓഫിസിൽ ബോംബേറ് നടന്ന ഉടനെ നഗരത്തിലുണ്ടായിട്ടും ഓഫിസ് സന്ദർശിക്കാത്തത് പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. വിദ്യാഭ്യാസ തട്ടിപ്പുക്കേസിൽ എ.പി.അബൂബക്കർ മുസ്്ലിയാരെ പ്രതിയാക്കരുതെന്ന പാർട്ടി നിർദ്ദേശവും കമ്മിഷണർ പാലിച്ചിരുന്നില്ല. ഇങ്ങനെ, സി.പി.എമ്മിന് അനഭിമതനായ ഉദ്യോഗസ്ഥനാണ് ജെ.ജയനാഥ്.
ഈ സാഹചര്യത്തിലാണ് ഉത്തരമേഖല എ.ഡി.ജ.പി.: രാജേഷ് ദിവാൻ,,, ജയനാഥിന് അഭിനന്ദിച്ച് സfസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തരവകുപ്പിനും കത്തയച്ചത്. തെരുവുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്ന ഓപ്പറേഷൻ സ്വസ്തിയായിരുന്നു ജയനാഥ് നടപ്പാക്കി മുഖ്യപദ്ധതി. ആരോരുമില്ലാതെ വഴിയോരങ്ങളിൽ അലയുന്നവർ കുറ്റകൃത്യത്തിൽ ഉൾപ്പെടാതിരിക്കാനായിരുന്നു ഈ നീക്കം. നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും കൊടിതോരണങ്ങളും എടുത്തുമാറ്റിയ ക്ലീൻസിറ്റി പദ്ധതിയായിരുന്നു മറ്റൊന്ന്. ആംവേ ചെയർമാനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ നേരത്തെ വയനാട് എസ്.പി സ്ഥാനത്തുനിന്ന് മുൻ സർക്കാർ ജയനാഥിനെ സ്ഥലംമാറ്റിയിരുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്താണ് പുതിയ നിയമനം.