ബാങ്ക് അക്കൗണ്ടിലെ പണം എടിഎം കാർഡ് നമ്പർ ചോർത്തി തട്ടിയെടുക്കാനുള്ള വിരുതന്റെ ശ്രമം അധ്യാപികയുടെ ബുദ്ധിപരമായ നീക്കം കാരണം വിഫലമായി. നഗരത്തിലെ ഹയർസെക്കൻഡറി വിദ്യാലയത്തിലെ അധ്യാപികയെ മൊബൈൽ ഫോണിൽ വിളിച്ച ആൾ താൻ നിവിൻ ധാർമിക് എന്നു പരിചയപ്പെടുത്തി. ഇംഗ്ലിഷിലായിരുന്നു സംസാരം. എസ്ബിഐ മുംബൈയിൽ നിന്നാണ് വിളിക്കുന്നത്. താങ്കളുടെ എടിഎം താൽക്കാലികമായി സേവനത്തിലില്ലെന്ന് അറിയിച്ചു. കാരണം തിരക്കിയ അധ്യാപികയോട് ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യാത്തതിനാലാണ് ഇതെന്ന് അറിയിച്ചു.
ആധാർ നമ്പർ പറയാൻ ആവശ്യപ്പെട്ടു. ആധാർ നമ്പർ കൊടുത്തപ്പോൾ 16 അക്ക എടിഎം നമ്പർ പറയണമെന്നായി. അതു തന്റെ രഹസ്യ നമ്പർ ആണെന്നും പറയാൻ ആവില്ലെന്നും അധ്യാപിക അറിയിച്ചപ്പോൾ ഫോൺ വിളിച്ച ആൾ കയർത്തു സംസാരിച്ചു. ഉടനെ നമ്പർ പറയണമെന്നും എസ്ബിഐയിൽ നിന്നാണ് വിളിക്കുന്നതെന്നും ആവർത്തിച്ചപ്പോൾ നമ്പർ നൽകാൻ സൗകര്യമില്ലെന്ന് അറിയിച്ച് അധ്യാപിക ഫോൺ വച്ചു. ഉടനെ എസ്ബിഐ ശാഖയിൽ എത്തി വിവരം അറിയിച്ചപ്പോഴാണ് താൻ തട്ടിപ്പുകാരുടെ കെണിയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നുവെന്ന് അധ്യാപികയ്ക്കു ബോധ്യപ്പെട്ടത്.
അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം നഷ്ടപ്പെട്ടില്ലെന്നു വ്യക്തമായി. ബാങ്ക് മാനേജരുടെ ഭാര്യയെയും ഇതേ രീതിയിൽ ഏതാനും ദിവസം മുൻപ് കെണിയിൽ പെടുത്താൻ ശ്രമമുണ്ടായിരുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോണിൽ വിളിച്ച് ആരാഞ്ഞാൽ വിവരം നൽകരുതെന്നും ഉടനെ ബന്ധപ്പെട്ട ബാങ്ക് ശാഖയിൽ എത്തി അന്വേഷിക്കണമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.