കാസർകോട് റിയാസ്മൗലവി വധക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് അന്വേഷണസംഘത്തിന് അനുമതി നൽകി. തിങ്കളാഴ്ച അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.പ്രതികൾ വർഗീയ കലാപത്തിന് വേണ്ടി ബോധപൂർവ്വം നടത്തിയതാണ് കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മാർച്ച് 21 നാണ് കാസർകോട് പഴയ ചൂരിയിലെ മദ്രസാ അധ്യാപകൻ കുടക് സ്വദേശി റിയാസ് മൗലവിയെ പള്ളിയിലെ കിടപ്പുമുറിൽവച്ച് വെട്ടി കൊലപ്പെടുത്തിയത്. കാസർകോട് കേളുഡുഗെ സ്വദേശികളായ അജേഷ്,നിതിൻ, അഖിൽ എന്നിവരാണ് പ്രതികൾ. പ്രതികൾക്കെതിരെ വർഗീയ കലാപത്തിന് ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കാൻ കേസ് അന്വേക്ഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം മുൻകൂർ അനുമതി തേടിയിരുന്നു.
കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് കുറ്റപത്രത്തിന് അനുമതി നൽകി. . കൊലപാതകം, വർഗീയ കലാപത്തിനുള്ള ശ്രമം, അതിക്രമിച്ച് കടയ്ക്കൽ,ആക്രമിക്കാനായി സംഘം ചേരൽ, കുറ്റം മറച്ചുവയ്ക്കൽ എന്നീവയാണ് ചുമത്തിയിരിക്കുന്ന മറ്റു വകുപ്പുകൾ.
കുറ്റപത്രം തിങ്കളാഴ്ച കാസർകോട് സെഷൻസ് കോടതിയിൽ സമർപ്പിക്കും. കേസിൽ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറായി എം അശോകനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ പ്രതികളുടെ വിചാരണ അടക്കമുള്ള കോടതി നടപടികൾക്ക് തുടക്കമാകും. സംഭവം നേരിൽ കണ്ട പള്ളിയിലെ ഖത്തീബ് അബ്ദുൾ അസീസാണ് കേസിലെ പ്രധാന സാക്ഷി. കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും മറ്റു സാമഗ്രികളും തെളിവായി കുറ്റപത്രത്തിലുണ്ട്