തിരുവല്ലയ്ക്കടുത്ത് നന്നൂരില്‍ വീടുകയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. സഹോദരങ്ങളായ അനീഷ്, അജേഷ് എന്നിവരെയാണ് ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂരില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വാടകവീട് ഒഴിയുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കുരുമല കിഴക്കേതിൽ ടി.കെ.രാഘവനെന്ന അറുപത്തിരണ്ടുകാരനാണ് മരിച്ചത്. ഈ മാസം അഞ്ചാംതീയതിയാണ് ആക്രമണമുണ്ടായത്. രാഘവന്‍റെ സഹോദരിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അനീഷിനെയും ഭാര്യയെയും അവിടെനിന്ന് ഒഴിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് പ്രതികള്‍ രാഘവനെ ആക്രമിച്ചു. ആക്രമണത്തില്‍ തലയോട്ടിയും താടിയെല്ലും തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാഘവന്‍ പതിനാലാം തീയതി മരിച്ചു.
പ്രതികളെ പ്രദേശവാസികള്‍ക്ക് ഭയമായിരുന്നു. അതിനാല്‍ തുടക്കത്തില്‍ പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. കൊലപാതകക്കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.