കുട്ടികളെ ലക്ഷ്യമിട്ട് മയക്കുമരുന്നു ചേർത്ത കാൻഡികളുമായി കാറിൽ പോകുകയായിരുന്ന ദമ്പതികൾ അറസ്റ്റിൽ. ടെക്സസിലെ ഹാരിസ് കൗണ്ടിയിലാണ് സംഭവം. അറുപതു കോടി രൂപയ്ക്കു മുകളിൽ വിലവരുന്ന മയക്കുമരുന്നു കാൻഡികളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രണ്ടു പേർ വീട് കൊള്ളയടിക്കാൻ ശ്രമിക്കുന്നെന്ന ഫോൺ സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവോണെ മിക്, േഡവിഡ് സാലിനെസ് എന്നിവർ പിടിയിലായത്.
ദമ്പതികളെ കണ്ട് ഭവനഭേദനത്തിനെത്തിയതെന്നു തെറ്റിദ്ധരിച്ച അയൽക്കാരാണ് ഫോൺ ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ദമ്പതികളുടെ കാറിൽ മിഠായികൾ കുത്തിനിറച്ച നിലയിൽ ബാഗുകൾ കണ്ടെത്തിയത്. കാറിന്റെ വാതിലുകൾ അടയ്ക്കാൻ പോലുമാകാത്ത വിധത്തിലാണ് ഇവയുണ്ടായിരുന്നതെന്നു പൊലീസ് പറയുന്നു. ഹാരിസ് കൗണ്ടിയിൽ വിൽക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നു കരുതുന്നു. ഇവരെ അറസ്റ്റ് ചെയ്തതിനടുത്ത് ഒരു സ്കൂൾ ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ വിദ്യാർഥികളെയാകാം ഇവർ ലക്ഷ്യമിടുന്നതെന്നു പൊലീസ് പറഞ്ഞു.
കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ രൂപകൽപന ചെയ്തെടുത്തവയായിരുന്നു കോലു മിഠായികൾ. പ്രസിദ്ധമായ കാർട്ടൂൺ ചിത്രങ്ങളുടേയും ബാറ്റ്മാന്റേയും പൂക്കളുടേയും ചിത്രശലഭങ്ങളുടേയും രൂപത്തിൽ വാർത്തെടുത്ത വിധത്തിലായിരുന്നു ഇവ. ഓരോന്നും വലുപ്പത്തിനനുസരിച്ച് 20, 40 ഡോളർ വില വരും. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.