തിരുവല്ലയില്‍ വാടകവീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വീടുകയറി നടത്തിയ അക്രമത്തിൽ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കുരുമല കിഴക്കേതിൽ ടി.കെ.രാഘവനെന്ന അറുപത്തിരണ്ടുകാരനാണ് മരിച്ചത്. കേസില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
ഈ മാസം അഞ്ചാംതീയതിയാണ് രാഘവന്‍ ആക്രമിക്കപ്പെട്ടത്. രാഘവന്‍റെ സഹോദരിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനീഷിനെയും കുടുംബത്തെയും അവിടെ നിന്നും ഇറക്കിവിട്ടിരുന്നു. അന്നു രാത്രി എട്ടരയോടെ രാഘവന്‍റെ വീട്ടിലെത്തിയ അനീഷും സഹോദരന്‍ അജീഷും ചേര്‍ന്ന് രാഘവനെ ആക്രമിച്ചു. തടയാനെത്തിയ മകനെയും മരുകളെയും പ്രതികള്‍ ആക്രമിച്ചു. തലയ്ക്ക് ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ രാഘവനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ഇദ്ദേഹം മരിച്ചു.