ദുർമന്ത്രവാദത്തിൻറെ പേരിൽ പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കൊണ്ട് ചാണകംതീറ്റിച്ചു. കർണാടകയിലെ ബീദറിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാർത്ത. സംഭവത്തിൽ ഇരയായ മഹാരാഷ്ട്ര ലാത്തൂര്‍ സ്വദേശിനിയായ പെൺകുട്ടിയുടെ പിതാവടക്കം അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ശാരീരികആസ്വാസ്ഥ്യം വിട്ടുമാറാനെന്ന പേരിലാണ് ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടിയെകൊണ്ട് ബലമായി ചാണകംതീറ്റിച്ചത്. രോഗംമാറ്റാനെന്ന പേരിൽ മന്ത്രവാദത്തിനിടെ പെൺകുട്ടിയെ നിലത്തുകിടത്തി വായിലേക്ക് ചാണകംവച്ചുനൽകുന്നതാണ് ദൃശ്യത്തിലുള്ളത്. ഈ മാസം നാലാംതിയതി നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ മഹാരാഷ്ട്രയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പക്കലും എത്തി. ഇതോടെ സംഭവം വിവാദമായി.
പെൺകുട്ടിയുടെ സ്വദേശമായ ലാത്തൂർ ജില്ലയിലെ ചാകൂർ പൊലീസ് അന്വേഷണമാരംഭിച്ചു. ദുർമന്ത്രവാദത്തിനെതിരെയുളള വകുപ്പുകൾപ്രകാരമാണ് പൊലീസ് കേസെടുത്തത്. ചാണകം ഭക്ഷിക്കേണ്ടിവന്ന പെൺകുട്ടിയുടെ പിതാവും, ദുർമന്ത്രവാദത്തിന് നേതൃത്വംനൽകിയ ആളിനേയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. പെൺകുട്ടിയടെ പിതാവൊഴികെ കേസിലകപ്പെട്ട മറ്റെല്ലാവരും ബീദർ സ്വദേശികളാണ്. ഈ പെൺകുട്ടിക്കൊപ്പം മറ്റൊരു വിദ്യാർഥിനിയേയും അതേദിവസം ചാണകംതീറ്റിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ദുർമന്ത്രവാദത്തിൻറെ പേരിൽ പേരുകേട്ട സ്ഥലമാണിതെന്നും നേരത്തെയും ഇത്തരത്തിൽ സംഭവങ്ങൾ നടന്നിട്ടുള്ളതായി സൂചനയുണ്ടെന്നും ചാകൂർ ഡി.എസ്.പി വികാസ് നായിക് പറഞ്ഞു.