ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച കേസിൽ മൂന്നു വർഷത്തിനുശേഷം വിമുക്തഭടൻ അറസ്റ്റിൽ. ആലപ്പുഴ അവലൂക്കുന്ന് പുതുപ്പള്ളിൽ ഷാജി തോമസ് (51) ആണ് അറസ്റ്റിലായത്. 2014ൽ ആണു സംഭവം.ജമ്മുകശ്മീരിൽ ബിഎസ്എഫിൽ ഹവിൽദാരായി ജോലിചെയ്യവെ സ്നേഹക്കൂട്ടായ്മ എന്ന ഫെയ്സ്ബുക് പേജ് സൃഷ്ടിച്ചാണ് ഇയാൾ സ്ത്രീകളെ വലയിലാക്കിയതെന്നു പൊലീസ് പറഞ്ഞു. തിരുവല്ല സ്വദേശിനിയായ മുപ്പതുകാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഷാജി വിവാഹം കഴിക്കാമെന്ന ഉറപ്പു നൽകി കശ്മീരിൽ വരുത്തി. അവിടെ അഞ്ചു ദിവസം ലോഡ്ജിൽ ഒപ്പം താമസിപ്പിച്ച ശേഷം തിരികെ നാട്ടിലേക്കയച്ചു.
നാട്ടിലെത്തി 20 ദിവസത്തിനുശേഷം ഇവർ തിരുവല്ല പൊലീസിൽ പീഡിപ്പിച്ചതായി പരാതി നൽകി. പൊലീസ് കശ്മീരിലെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കേസ് നൽകിയ വിവരം അറിഞ്ഞ ഇയാൾ വിആർഎസ് എടുത്തശേഷം നാട്ടിൽ പോയി. തുടർന്നു പെൻഷൻ വാങ്ങിക്കുന്ന ബാങ്ക് ശാഖയും എടിഎമ്മും കണ്ടെത്തി. എടിഎം ക്യാമറയിലെ ചിത്രത്തിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎസ്എഫ് 145-ാം ബറ്റാലിയനിലായിരുന്നു ജോലി ചെയ്തിരുന്നത്.
മലപ്പുറം എടവണ്ണയിലുള്ള മുപ്പത്തഞ്ചുകാരിയെ ഇയാൾ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച സംഭവത്തിൽ വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 2016ൽ ആയിരുന്നു ഈ സംഭവം. ഇപ്പോൾ കോട്ടയത്ത് സെക്യൂരിറ്റിയായി ജോലി നോക്കിവരികയായിരുന്നു. സിഐ ടി.രാജപ്പൻ, എസ്ഐ ബി.വിനോദ് കുമാർ, അഡീഷനൽ എസ്ഐ സലിമോൻ ഫിലിപ്, ഷാഡോ പൊലീസ് അംഗങ്ങളായ എസ്.വിൽസൺ, ആർ.അജികുമാർ, എസ്.സുജിത്, ടി.ഡി.ഹരികുമാർ, സിപിഒ അഖിലേഷ് എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.