സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റിയുടേയും കാന്തപുരത്തിന്റേയും അതൃപ്തിയിൽ സിറ്റി പൊലീസ് കമ്മിഷണർ ജെ.ജയനാഥിന്റെ കസേര തെറിച്ചു. വിദ്യാഭ്യാസ തട്ടിപ്പുക്കേസിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്്ലിയാരെ പ്രതിയാക്കിയതാണ് പ്രധാന കാരണം. സി.പി.എം ഓഫിസ് ബോബേറ് കേസിൽ പ്രതികളെ പിടിക്കാത്തതാണ് മറ്റൊരു കാരണം.
അംഗീകാരമില്ലാത്ത കോഴ്സിന്റെ പേരിൽ ലക്ഷങ്ങൾ ഫീസ് വാങ്ങി വിദ്യാർഥികളെ കബളിപ്പിച്ച കേസിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്്ലിയാർ പ്രതിയായിരുന്നു. ഈ കേസിൽ നിന്ന് കാന്തപുരത്തെ ഒഴിവാക്കാൻ രാഷ്ട്രീയ സമ്മർദ്ദം ശക്തമായിരുന്നു. പക്ഷേ, കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ കാന്തപുരത്തെ ഒഴിവാക്കാൻ സാധിക്കില്ലെന്ന് കമ്മിഷണർ നിലപാടെടുത്തു. ഇതോടെ, കമ്മിഷണറെ മാറ്റുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. ഇതിനിടെയാണ്, സി.പി.എം. കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫിസിന് നേരെ ബോംബേറുണ്ടായത്.
സംഭവം ഉണ്ടായ ഉടനെ ഓടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ശകാരിച്ചിരുന്നു. സി.പി.എം ഓഫിസിന് പൊലീസ് കാവൽ ഏർപ്പെടുത്തതാണ് ജില്ലാ സെക്രട്ടറിയുടെ ശകാരത്തിന് കാരണം. സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിയാതെ വന്നതോടെ കമ്മിഷണറുടെ കസേരയ്ക്കു വീണ്ടും ഭീഷണിയായി. ആംവേ ചെയർമാൻ വില്യം പിക്്നിയെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ പണ്ട് വയനാട് എസ്.പി. സ്ഥാനത്ത് നിന്ന് തെറിച്ച ഉദ്യോഗസ്ഥനാണ് ജെ.ജയനാഥ്. പിന്നീട്, ദീർഘകാലം പൊലീസ് ആസ്ഥാനത്തായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് വീണ്ടും ക്രമസമാധാനചുമതല ലഭിച്ചത്. പൊലീസ് ആസ്ഥാനത്തേയ്ക്കു തന്നെയാണ് മടക്കം.