തലശ്ശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ കൊന്നതാര്? ബാഹുബലിയെ കട്ടപ്പ കൊന്നതെന്തിനെന്ന പ്രഹേളികയ്ക്കു ശേഷം ഉയരുന്ന ഏറ്റവും വലിയ ചോദ്യമാണിത്. കട്ടപ്പയെ പോലെ, ചെയ്തത് ഏറ്റുപറയാൻ ആരും വന്നിട്ടില്ലെങ്കിൽ ആകെ കുഴയുന്ന ലക്ഷണമാണ്. സിബിഐ പ്രതിപ്പട്ടികയിലുള്ളവർ കുറ്റം നിഷേധിക്കുന്നു. വിഡിയോയിൽ കുറ്റമേൽക്കുന്ന കുപ്പി സുബീഷ്, കോടതിയിൽ അതു നിഷേധിക്കുന്നു.
ഐഎസ് അടക്കമുള്ള രാജ്യാന്തര സംഘങ്ങളൊന്നും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമില്ല. വലിയ ക്യാമറകളും സെറ്റും ലൈറ്റിങ്ങുമൊന്നുമില്ലെങ്കിലും പൊലീസിന്റെ രഹസ്യ ക്യാമറയ്ക്കു മുന്നിൽ സുബീഷ് എന്ന കുപ്പി സുബീഷ് ചിലതൊക്കെ പറഞ്ഞതോടെയാണു ഫസൽവധം സൂപ്പർ ഹിറ്റായത്. സിനിമ മാത്രമല്ല, ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും വൈറലായിക്കഴിഞ്ഞു.
വിഡിയോയിൽ സുബീഷിന്റെ ഒരു സൂപ്പർ ഡയലോഗുണ്ട്. ഫസലിനെ ആക്രമിച്ചതെന്തിനെന്ന പൊലീസ് ചോദ്യത്തിന്, ഫസൽ സിപിഎമ്മിൽ നിന്ന് എൻഡിഎഫിലേക്കു മാറി, പ്രദേശത്ത് സജീവമാണ് എന്നൊക്കെയാണു സുബീഷിന്റെ മറുപടി. സിപിഎമ്മിനെ സഹായിക്കുകയായിരുന്നു സുബീഷും സംഘവുമെന്നു കോമ്രേഡ്സ് ഇനിയെങ്കിലും തിരിച്ചറിയണം.
പാർട്ടി മാറൽ, ആസൂത്രണം, രാത്രിയിലെ പിന്തുടരൽ, വെട്ട്, ചോര, നിലവിളി, രക്ഷപ്പെടൽ, പ്രതികൾ മാറൽ, അന്വേഷിച്ച ഡിവൈഎസ്പി പെണ്ണു കേസിൽ കുടുങ്ങൽ, രക്തബന്ധമില്ലാത്തവരെങ്കിലും ഒരേ കുടുംബപേരുള്ള രണ്ടു സിപിഎം നേതാക്കൾ അറസ്റ്റിലാകൽ തുടങ്ങി സകല നാടകീയ ചേരുവകളുമുള്ളൊരു സ്റ്റണ്ട് സിനിമയാണു ഫസൽ വധക്കേസ്.
കേസിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കം എട്ടു സിപിഎമ്മുകാരെയാണു സിബിഐ അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അതിനിടയിലാണു കുപ്പിയിൽ നിന്നൊരു സുബീഷ് ഭൂതം പുറത്തുചാടിയത്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെ അക്കമിട്ട് ‘എല്ലാം ഞമ്മളാണ്’ എന്നാണു സുബീഷ് പൊലീസിനോടു പറഞ്ഞത്. അതിനപ്പുറം അക്കങ്ങൾ മറന്നുപോയതു കൊണ്ടാണോ എന്നറിയില്ല, എണ്ണൽ അഞ്ചിൽ നിന്നു. അഞ്ചു വരെ എണ്ണിയതു തല്ലുകിട്ടിയപ്പോഴാണെന്നു സുബീഷ് പിന്നീടു മാറ്റിപ്പറയുകയും ചെയ്തു.
അതങ്ങനെ മാറ്റിപ്പറയാൻ പറ്റില്ലെന്നാണു സിപിഎം പറയുന്നത്. അതുകൊണ്ടു തന്നെ, രഹസ്യമായി പൊലീസ് പകർത്തിയ സുബീഷ് വിഡിയോ പരസ്യമായി. അവിടെയും നിന്നില്ല. വെളിപ്പെടുത്തൽ രണ്ടാം ഭാഗമായി സുബീഷിന്റെ ഫോൺ സംഭാഷണവും പുറത്തായി. വിഡിയോയിലുള്ളതു താനാണെന്നു സമ്മതിച്ച സുബീഷ്, ഫോൺ ശബ്ദരേഖ തന്റേതല്ലെന്നു പറയുന്നു. അണിയറയിൽ ഇനിയും കഥാപാത്രങ്ങളുണ്ടെന്നു പൊലീസും പറയുന്നു.
വെളിപ്പെടുത്തൽ പരമ്പരയിൽ സംഗതികൾ പലതും വരാനുണ്ടത്രെ. സിനിമ നീളുമെന്നുറപ്പ്. തുടങ്ങാൻ അൽപം വൈകിപ്പോയോ എന്ന സംശയമേയുള്ളു. നവംബറിൽ കിട്ടിയ വിഡിയോയും അതിനു മുൻപു ലഭിച്ച ഫോൺ ടേപ്പുകളും ഇത്രയും വൈകി വെളിപ്പെടുത്തുന്നതിനു പകരം, സംഗതികളെല്ലാം സിബിഐ കോടതിയിൽ എത്തിച്ചിരുന്നുവെങ്കിൽ പ്രശ്നം എന്നേ പരിഹരിച്ചേനെ?
പൊലീസിനെക്കാൾ മികച്ച കുറ്റാന്വേഷകരുള്ള പാർട്ടിയാണു സിപിഎം. വരമ്പത്തു തന്നെ കൂലി കൊടുക്കാൻ പാർട്ടിയെ പ്രാപ്തരാക്കുന്നതും ഈ കുറ്റാന്വേഷകരാണ്. പക്ഷേ, ഫസൽ വധം സിബിഐക്കു വിടും മുൻപ് അന്വേഷിച്ചതു കേരള പൊലീസാണ്. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ. അഞ്ചു വർഷത്തിനിടെ, പാര്‍ട്ടി സിഐഡികളും പൊലീസ് സിഐഡികളുമൊക്കെ അന്നു തന്നെ ആഞ്ഞുപിടിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ വെളിപാടുകള്‍ക്കു പിറകെ പോകേണ്ടി വരില്ലായിരുന്നു.
ഒട്ടേറെ തിരക്കഥകൾ ജന്മം കൊണ്ട നാടാണിത്. കഥയെയും കഥാപാത്രങ്ങളെയും ചേരുംപടി ചേർത്തു വച്ച നാട്. സിപിഎമ്മും ബിജെപിയും കേരള പൊലീസും സിബിഐയുമൊന്നും തിരക്കഥയെഴുതുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല. കാരായിമാർ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടു പിടിയിലായപ്പോൾ, ക്ലൈമാക്സ് ആയിയെന്നു കരുതിയതാണെല്ലാവരും.
എന്നാൽ, സുബീഷിന്റെ വരവോടെ സിനിമ ആന്റി ക്ലൈമാക്സിലേക്കു നീങ്ങുകയാണ്. ചാനൽ മുറികളെല്ലാം കാത്തിരിക്കുന്നു, അടുത്ത വെളിപ്പെടുത്തലിനു വേണ്ടി. പാവം നാട്ടുകാർ, ഇമ്മാതിരി വാർത്തകൾക്കു വേണ്ടി കണ്ണും കാതും തുറന്നു കാത്തിരിക്കേണ്ട ഗതികേടിലും. പ്ലാസ്റ്റിക് നിരോധനത്തിനും കൈത്തറിയുടെ പുനരുദ്ധാരണത്തിനും വിമാനത്താവള പൂർത്തീകരണത്തിനും വേണ്ടി ഒരുഭാഗത്തു നടക്കുന്ന ശ്രമങ്ങൾ ബ്രേക്കിങ് ന്യൂസും തലക്കെട്ടുകളുമാകുന്നില്ല.
തലകൊയ്ത വാർത്തകളാണു തലക്കെട്ടുകളാകുന്നത്. അപ്പോഴും പരാതി, കൊലവിളി വാർത്തകളും വെളിപാടു വാർത്തകളും തമസ്കരിക്കുന്നുവെന്നാണ്. യഥാർഥത്തിൽ തമസ്കരിക്കപ്പെടുന്നത് ഏതു തരം വാർത്തകളാണു സർ? എസ്എംഎസ്: രാജമൗലിക്കു പോലും സാധിക്കാത്തൊരു ട്വിസ്റ്റ് ഇനി ഫസൽ വധത്തിൽ കൊണ്ടുവരാൻ കഴിയുമോ? സിപിഎമ്മിനെയും എൻഡിഎഫിനെയും ബിജെപിയെയും തമ്മിലടിപ്പിക്കാൻ കോൺഗ്രസുകാർ ചെയ്തതാണെന്നു വരുമോ?