തിരുവഞ്ചൂർ നീറിക്കാടു ഭാഗത്ത് പുലർച്ചെ വീടുകൾ ആക്രമിച്ചു കവർച്ച നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചക്കാർ തമിഴ്നാട്ടുകാർ ശിവഗംഗ സ്വദേശി ശെൽവരാജ് (50) രാമനാഥപുരം, സായിക്കുടി സിക്കൽ ഗ്രാമം രാജ്കുമാർ (21) രാമനാഥപുരം, സായിക്കുടി സിക്കൽ ഗ്രാമം അരുൾരാജ് (24) –ഒളിവിൽ
(ശെൽവരാജിന്റെ സഹോദരന്റെ മക്കളാണ് രാജ്കുമാറും അരുൾരാജും) മോഷണം നടത്തിയ വീടുകൾ പി.കെ. റോയിയുടെ തെക്കേചേനയ്ക്കൽ വീട് ടി.എൻ. മോഹനന്റെ ഇലവുങ്കൽ വീട് കുഞ്ഞുമോന്റെ ഇടപ്പള്ളി വീട് ടിജോ കുരുവിളയുടെ പായിത്തറ വീട് (കവർന്നതു ബൈക്ക്)
പിന്നാമ്പുറം ശെൽവരാജ് കുമളി, കമ്പംമെട്ട്, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ 1997ൽ ശിക്ഷിക്കപ്പെട്ടു; 2012ൽ പുറത്തിറങ്ങി. എല്ലാം വാതിൽ തകർത്ത് അകത്തുകയറി നടത്തിയ മോഷണങ്ങൾ. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി നാലുവർഷത്തോളം പിന്നെയും മോഷണം. ശിവഗംഗയിൽ ഇയാളുടെ പേരിൽ എട്ടു കേസുകൾ. പ്രതികൾ മൂവരും അടുത്ത ബന്ധുക്കൾ. മൊബൈൽ ഫോൺ, ജിപിഎസ് ഉപയോഗത്തിൽ പരിചയം. ആസൂത്രണം, ആക്രമണം കഴിഞ്ഞ നാലിനു തമിഴ്നാട്ടിൽ ശെൽവരാജിന്റെ വീട്ടിൽ ഒത്തുകൂടി ആലോചന. അഞ്ചിനു വൈകിട്ട് നാഗമ്പടത്തു ബസിൽ വന്നിറങ്ങുന്നു. സമീപത്തെ മദ്യവിൽപനശാലയിൽ നിന്നു മദ്യം വാങ്ങി. തിയറ്ററിൽ ഫസ്റ്റ് ഷോ സിനിമ കാണുന്നു. എട്ടു മണിക്കുശേഷം ഏറ്റുമാനൂർ വഴിയുള്ള ബസിൽകയറി നീറിക്കാടിനു സമീപം ഇറങ്ങി റബർ തോട്ടത്തിൽ ഒളിച്ചു. രാത്രി 12.30നു ശേഷം പി.കെ. റോയിയുടെ അടുക്കളവാതിലിന് ഇടയിൽ തടി കയറ്റിവച്ചു പൊളിച്ചു.
ശബ്ദം കേട്ടുണർന്ന റോയിയെ ആക്രമിച്ച് ഭാര്യ ഡെയ്സിയുടെ രണ്ടരപ്പവൻ മാല പൊട്ടിച്ചു. തടസ്സം പിടിച്ച ഡെയ്സിയെ അരിവാളിനു വെട്ടി. അവിടെനിന്ന് ഇറങ്ങി ടി.എൻ. മോഹനന്റെ വീട്ടിൽ വാതിൽ തകർത്തുകയറി. വീട്ടുകാർ ഉണർന്നതോടെ ഓടി കുഞ്ഞുമോന്റെ വീട്ടിലെത്തി ആക്രമണം നടത്തി മാല പൊട്ടിച്ചു. അടുത്ത വീടു ലക്ഷ്യമിട്ടെങ്കിലും നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയതോടെ ഓടി സമീപത്തെ വയലിൽ ഒളിച്ചു.
ബഹളം ശമിച്ചപ്പോൾ ടിജോ കുരുവിളയുടെ വീട്ടുമുറ്റത്തിരുന്ന ബൈക്കിന്റെ വയർ അരിവാൾ കൊണ്ടു മുറിച്ച് താക്കോലില്ലാതെ സ്റ്റാർട്ടാക്കി അതിൽ കുറച്ചുദൂരം പോയി. അരിവാൾ വെള്ളക്കെട്ടിൽ കളഞ്ഞു. ഇവർ ചെന്നുപെട്ടത് അയർക്കുന്നം പൊലീസിന്റെ പട്രോളിങ് വാഹനത്തിനു മുന്നിൽ. മഫ്തിയിൽ പരിശോധന നടത്തുന്നതു പൊലീസാണെന്നു തിരിച്ചറിഞ്ഞില്ല. ഡിവൈഎസ്പി സക്കറിയ മാത്യുവും ഡ്രൈവർ രാധാകൃഷ്ണനും ചേർന്ന് ഇവരെ പിടികൂടി.
നനഞ്ഞ അടിവസ്ത്രം
അടിവസ്ത്രം മാത്രമിട്ടായിരുന്നു സംഘം വീടുകൾ ആക്രമിച്ചു കവർച്ച നടത്തിയത്. മഴയിൽ ഇവരുടെ അടിവസ്ത്രങ്ങൾ നനഞ്ഞിരുന്നു. ആക്രമണത്തിനുശേഷം വയലിൽ ഒളിച്ച ശെൽവരാജും രാജ്കുമാറും സാധാരണ വസ്ത്രങ്ങൾ ധരിച്ചു പുറത്തിറങ്ങി കടക്കാനാണു ശ്രമിച്ചത്. ഇതിനായി വസ്ത്രങ്ങൾ കവറിൽ കരുതിയിരുന്നു. എന്നാൽ പൊലീസിനു മുന്നിലെത്തിയതോടെ പാന്റും ഷർട്ടും വൃത്തിയായി ഇരിക്കുന്നെങ്കിലും പിൻഭാഗം നനഞ്ഞിരുന്നതു ശ്രദ്ധയിൽപ്പെട്ടു. ചോദ്യങ്ങൾക്കുള്ള മറുപടി പരസ്പര വിരുദ്ധമായതോടെ പിടിവീണു. നിലയ്ക്കാതെ, നിനയ്ക്കാതെ
തമിഴ്നാട്ടിലെ തിരുട്ടു സംഘങ്ങൾക്കു സമാനമായ രീതിയിൽ കവർച്ച നടത്തുന്ന ഇക്കൂട്ടർ പലപ്പോഴും കടക്കുന്നതു പൊലീസെത്താൻ വൈകുന്നതു മൂലമാണ്. എന്നാൽ നീറിക്കാട് സംഭവം നടന്നു 15 മിനിറ്റിനുള്ളിൽ പൊലീസ് സ്ഥലത്തെത്തി. അര മണിക്കൂറിനുള്ളിൽ പതിനാറിലേറെ പൊലീസ് വാഹനങ്ങൾ കൂട്ട സൈറൺ മുഴക്കിയതോടെ നാട്ടുകാർ ഉണർന്നു. എല്ലാ വീടുകളിലും ലൈറ്റുകൾ തെളിഞ്ഞതോടെ മോഷ്ടാക്കൾക്കു കടന്നുകളയാനുള്ള സാധ്യത കുറഞ്ഞു. നാട്ടുകാരുടെ സഹകരണത്തോടെ മോഷ്ടാക്കൾ വലയിലായി. ഇത്രവേഗം പൊലീസെത്തുമെന്നു ‘നിനച്ചില്ലൈ’ എന്നായിരുന്നു ശെൽവരാജിന്റെ കമന്റ്. തെളിയാത്തതും തെളിഞ്ഞു
പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ വൈക്കത്തെ മൂന്നു മോഷണങ്ങൾ കൂടി തെളിഞ്ഞു. കഴിഞ്ഞ ഏപ്രിൽ ഒൻപതിന് ഇടയാഴം രാധാകൃഷ്ണന്റെ വീടിന്റെ വാതിൽ തകർത്ത് 18 ഗ്രാം തൂക്കമുള്ള രണ്ടുവള, 12 ഗ്രാമുള്ള മാല, മോതിരം, 35,000 രൂപ എന്നിവ കവർന്നു. വൈക്കം സ്വദേശി സുനിൽകുമാറിന്റെ വീട്ടിൽനിന്നു ബൈക്ക് മോഷ്ടിച്ചാണു കടന്നത്. തിരുടനെ തേടി
സംഘത്തിലെ മൂന്നാമൻ അരുൾരാജിനെ തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്കു പോയി. വീടുകളിൽനിന്നു കവർന്ന സ്വർണം ഇയാളുടെ കയ്യിലാണുള്ളത്. പൊലീസ് അന്വേഷണം നടക്കുന്നതറിഞ്ഞ് അരുൾരാജ് ഭാര്യയുമായി ഒളിവിലാണ്.
സല്യൂട്ട്; ഒപ്പം സമ്മാനവും
ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ ആസൂത്രണമാണു പ്രതികളെ കുടുക്കിയത്. എഎസ്പി ചൈത്ര തെരേസ ജോൺ, ഡിവൈഎസ്പി സക്കറിയ മാത്യു, നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എം. സജീവ്, കടുത്തുരുത്തി സിഐ കെ.പി. ടോംസൺ, വെസ്റ്റ് സിഐ നിർമൽ ബോസ്, എസ്എച്ച്ഒ എം.ജെ. അരുൺ, ഏറ്റുമാനൂർ എസ്എച്ച്ഒ പ്രശാന്ത് കുമാർ, ഗാന്ധിനഗർ എസ്എച്ച്ഒ എം.എസ്. ഷിബു, മണർകാട് എസ്എച്ച്ഒ അനൂപ് ജോസ്, ഷാഡോ ടീം അംഗങ്ങളായ എസ്ഐ പി.വി. വർഗീസ്, എഎസ്ഐമാരായ അജിത്ത്, ഷിബുക്കുട്ടൻ, സിപിഒമാരായ ബിജുമോൻ, സജികുമാർ, ശ്യാംനായർ, ഷെജിമോൻ, സിനോയ്, ബൈജു, കെ.എസ്. അഭിലാഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എല്ലാവർക്കും ജില്ലാ പൊലീസ് മേധാവി റിവാർഡ് പ്രഖ്യാപിച്ചു.