കോളജുകളേയും പ്രൊഫഷണൽ കോളജുകളേയും കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തുന്ന യുവാവ് മലപ്പുറം കരുവാരകുണ്ട് പൊലീസിന്റെ പിടിയിലായി. കോഡൂര്‍ സ്വദേശി പട്ടർകടവൻ ജലീലാണ് ലഹരിമരുന്നുമായി അറസ്റ്റിലായത്.
ലഹരിമരുന്നു കേസിൽ മുന്‍പ് പല വട്ടം അറസ്റ്റിലായ ജലീൽ ലഹരി ഉപയോഗിക്കുബോഴാണ് പൊലീസിന്റെ പിടിയിലാവുന്നത്. കൈവശമുണ്ടായിരുന്ന ഒന്നര കിലോ കഞ്ചാവും ഏഴു ഗ്രാം ബ്രൗൺഷുഗറും അഞ്ചു ഗ്രാം കറുപ്പും പൊലീസ് കണ്ടെടുത്തു. ബ്രൗൺഷുഗർ മുംബൈയിൽ നിന്ന് ചെറു പൊതികളിലാക്കി തലശേരിയിലെ പ്രധാന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ചില്ലവിൽപനക്ക് തയാറാക്കുന്നത്.
അളവു കൂട്ടാൻ ഉറക്കഗുളികകളായ നിട്രാനൈറ്റ്, ഡാലിയം തുടങ്ങിയവ ബ്രൗൺ ഷുഗറിനൊപ്പം പൊടിച്ചു ചേർക്കും. പതിനായിരം രൂപ നിരക്കിലാണ് ബ്രൗൺഷൂഗർ പൊതികൾ വിൽപന നടത്തുന്നത്. കറുപ്പ് മധ്യപ്രദേശില്‍ പോയി നേരിട്ട് കൊണ്ടുവരികയാണ് പതിവെന്നാണ് പ്രതിയുടെ മൊഴി. നേരത്തെ പലവട്ടം ലഹരിമരുന്നു കേസിലും അടിപിടികേസിലും അബ്ദുല്‍ ജലീൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ വടകര നാർകോടിക് കോടതി റിമാൻഡ് ചെയ്തു.