കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളജിലെ വിദ്യാർഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു. കൂട്ടുകാരികളുടെ ചിത്രം അധ്യാപകന്റെ വാട്സ്്ആപ്പിലേക്ക് അയച്ചെന്ന പരാതിക്കു പിന്നാലെയാണ് ആത്മഹത്യാശ്രമം. അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ഫിസിക്കൽ എഡ്യുക്കേഷൻ കോളജ് ഹോസ്റ്റലിലെ ഒരുസംഘം വിദ്യാർഥിനികളാണ് പരാതിക്കാർ. ഹോസ്റ്റൽ മുറിയിൽ നിന്നുള്ള ചില ചിത്രങ്ങൾ പ്രധാനധ്യാപകന്റെ വാട്സ്്ആപ്പിലേക്ക് അയച്ചെന്നാണ് പരാതി. ചിത്രം അയച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ കുടുംബാംഗങ്ങളും ഇടപ്പെട്ടു. ഇതോടെ, കോളജിലെ മറ്റു വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രധാനധ്യാപകന്റെ ഓഫിസ് ഉപരോധിച്ചു. ചിത്രം അയച്ച വിദ്യാർഥിനി ഇതിനിടെ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.
വിദ്യാർഥികളുടെ പ്രതിഷേധത്തിനൊടുവിൽ പ്രധാനധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥി സംഘടനകൾക്കു ക്യാംപസിൽ പ്രവർത്തനാനുമതി നിഷേധിച്ചതിന്റെ വൈരാഗ്യമാണ് അപവാദങ്ങൾക്കു കാരണമെന്ന് പ്രധാനധ്യാപകൻ പൊലീസിനോട് പറഞ്ഞു. ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. അനുമതിയില്ലാതെ പെൺകുട്ടിയുടെ ചിത്രമെടുത്തെന്ന പരാതിയിൽ ഒരു കേസെടുത്തു. മോശമായി പ്രധാനധ്യാപകൻ നോക്കിയെന്ന പരാതിയിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു.