രണ്ടായിരംകോടി രൂപയുടെ ലഹരിമരുന്ന് കടത്ത് കേസിൽ മുൻ ബോളിവുഡ്താരം മമത കുൽക്കർണിയെയും ഭർത്താവ് വിക്കി ഗോസ്വാമിയേയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര താനെയില പ്രത്യേക കോടതിയാണ് ഇരുവരേയും പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. നേരത്ത ഇവർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറും പുറപ്പെടുവിച്ചിരുന്നു. അതേസമയം, പ്രതികളെ വിട്ടുകിട്ടുന്നതിനായി യു.എസ്, കെനിയ എന്നീരാജ്യങ്ങളെ സമീപിക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടും മമത കുൽക്കർണിയെയും ഭർത്താവ് വിക്കി ഗോസ്വാമിയേയും കോടതിയിൽ ഹാജരാക്കാൻ മുംബൈ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികളെ പിടികൂടാനുള്ള നിയമനടപടികൾ നടത്തിയെന്നും അതെല്ലാം പരാജയപ്പെട്ട സാഹര്യത്തിൽ ഇവരെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോടപേക്ഷിച്ചിരുന്നു. ഈ ഘട്ടത്തിലാണ് താനെയിലെ ലഹരിമരുന്നുവിഭാഗം പ്രത്യേകകോടതി ഇരുവരേയും പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. പ്രതികളുടെ സ്ഥാപരജംഗമവസ്തുക്കൾ ജപ്തിചെയ്യാനും ജഡ്ജി എച്ച്.എം പട്‍വർധൻ നിർദേശിച്ചു. വിദേശത്തുള്ള ഇരുവരേയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നാണ് പൊലീസ് അറിയിച്ചത്. വിക്കി ഗോസ്വാമി നിലവിൽ അമേരിക്കയിലാണുള്ളത്. മമ്ത കുൽക്കർണി കെനിയയിലും. ഇരുവരേയും ഇന്ത്യയിലെത്തിക്കാനായി ഈ രാജ്യങ്ങളെ സമീപിക്കുമെന്നും അന്വേഷണസംഘം കോടതിയിൽ അറിയിച്ചു.
കഴിഞ്ഞവർഷം മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. താനെയിൽ നർക്കോട്ടിക് സെല്ലും, പൊലീസും ചേർന്നുനടത്തിയ തിരച്ചിലിൽ ഇരുപത് ടൺ എഫ്രിഡൈൻ എന്ന ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. രണ്ടായിരംകോടിരൂപ വിലവരുന്ന മരുന്നുകളായിരുന്നു പിടിച്ചെടുത്തത്. മരുന്നുഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ നൈജീരിയൻ സ്വദേശിയുൾപ്പെടെ ഏഴുപേരും സംഭവത്തിൽ അറസ്റ്റിലായി. രാജ്യത്തെ ഏറ്റവുംവലിയ ലഹരിമരുന്നുവേട്ടയായിരുന്നു ഇത്. തുടർന്നുള്ള അന്വേഷണത്തിലാണ് ബോളിവുഡ് താരം മമത കുൽക്കർണിക്കും, രാജ്യാന്തരലഹരി മരുന്ന് കടത്തുസംഘത്തിലെ പ്രധാനിയുമായ വിക്കി ഗോസ്വാമിക്കും ഇടപാടിൽ പങ്കുണ്ടെന്ന് വ്യക്തമായത്. സംഭവത്തിൽ മറ്റ് നാല് ബോളിവുഡ് താരങ്ങൾക്കും, ഗുജറാത്തിലെ ഒരു മുൻഎംഎൽഎയ്ക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.