വയസു തിരുത്തി സർവീസിൽ തുടരുന്ന മനുഷ്യാവകാശ കമ്മിഷൻ എസ്.പി സി.എഫ്.റോബർട്ടിനെതിരെ നടപടിവേണമെന്ന് വിജിലൻസ്. ശമ്പളമടക്കം ഇത്രയും കാലത്തെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ച് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്യണമെന്നും വിജിലൻസ് ശുപാർശ ചെയ്യുന്നു. എന്നാൽ സി.എഫ്.റോബർട്ടിന്റെ രേഖകൾ ആധികാരികമെന്നായിരുന്നു ഐ.ജിയുടെ അന്വേഷണ റിപ്പോർട്ട്.രണ്ടു റിപ്പോർട്ടും ടി.പി.സെൻകുമാർ സർക്കാരിനു കൈമാറി
സി.എഫ്.റോബർട്ടിനെതിരെ നടപടിയെടുക്കുക,ഇത്രയും കാലത്തെ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചു പിടിയ്ക്കുക,വകുപ്പു തല അന്വേഷണം നടത്തുക എന്നീ ശുപാർശകളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. രണ്ടാഴ്ച മുമ്പാണ് വിജിലൻസ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. ജനിച്ച വർ ഷമായി ആദ്യം സി.എഫ്.റോബർട്ട് രേഖപ്പെടുത്തിയത് 1962 എന്നായിരുന്നു. പിന്നീട് 1961 ആക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. വയസ് തിരുത്തിയെന്ന പരാതി ലഭിച്ചപ്പോൾ ,ജനന തീയതിയുമായി ബന്ധപ്പെട്ട് റോബർട്ട് ഹാജരാക്കിയ രേഖകളിലെ ആധികാരികത പരിശോധിക്കാൻ ഐ.ജി. എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തി. രേഖകൾ ആധികാരികമാണെന്നായിരുന്നു ഐ.ജിയുടെ റിപ്പോർട്ട്.
ഡിവൈഎസ്പി മാർക്കുള്ള സർക്കാരിന്റെ ഐ.പി.എസ്. ശുപാർശയിൽ റോബർട്ടിന്റെ പേരും ഉൾപ്പെട്ടു. ഇതനിടിടെയാണ് ഒരു വിഭാഗം പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. പുതിയ ജനന തീയതി പ്രകാരം സി.എഫ്.റോബർട്ട് 19 വയസിൽ സർവീസിൽ പ്രവേശിച്ചു എന്നാണ് രേഖകൾ. എന്നാൽ രണ്ടു ഫയലുകളിലും പ്രത്യേക പരാമർശമൊന്നും നടത്താതെ ഡി.ജി.പി ,ടി.പി.സെൻകുമാർ ആഭ്യന്തര വകുപ്പിന് കൈമാറി.എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്നാണ് ഡിജിപിയുടെ നിലപാട്.