കാസർകോട് മഞ്ചേശ്വരത്തെ സ്വകാര്യ സ്കൂളിൽ കള്ളൻ കയറി. പ്രിൻസിപ്പലിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന അഞ്ചര ലക്ഷം രൂപ കവര്‍ന്നു.
മഞ്ചേശ്വരം കൊടിയമ്മ കോഹിനൂർ പബ്ലിക് സ്കൂളിലാണ് മോഷണം നടന്നത്. പ്രിൻസിപ്പലിന്റെ ഓഫീസ് കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഇതിനോട് ചേർന്നുളള മുറിയിലെ മേശയിൽ സൂക്ഷിച്ച പണമാണ് നഷ്ടമായത്. അഞ്ച് ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപെട്ടിട്ടുണ്ടെന്നാണ് പരാതി. ഓഫീസിനകത്തെ മേശകളും അലമാരികളുമെല്ലാം കുത്തിപൊളിച്ച നിലയിലാണ്.
കെട്ടിട നിർമാണം നടത്തുന്ന കരാറുകാരന് കൈമാറാനായി കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നും പിൻവലിച്ചതാണ് അഞ്ച് ലക്ഷം രൂപ. സ്കൂളിലെ ദൈനംദിന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്നതാണ് അറുപതിനായിരം രൂപയെന്നും പ്രിൻസിപ്പൽ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സ്കൂൾ മാനേജ്െമന്റിന്റെ പരാതിയിൽ കുമ്പള പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങി. ഇത്രയും തുക സ്കൂളിൽ സൂക്ഷിച്ചത് അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന