മുംബൈ ∙ കേരള ട്രെയിനുകളിൽ രാത്രികാലങ്ങളിൽ കവർച്ച പതിവാകുന്നതായി പരക്കെ പരാതി. കേരളത്തിലേക്കുതിരിച്ച പോർബന്തർ-കൊച്ചുവേളി എക്സ്പ്രസ്, കേരളത്തിൽനിന്നുള്ള കൊച്ചുവേളി-ഭാവ്നഗർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ നാലു മലയാളികൾ കവർച്ചയ്ക്കിരയായി. മൊബൈലും പണവും തിരിച്ചറിയൽ രേഖകളും വിവിധ ഡിജിറ്റൽ കാർഡുകളും നഷ്ടമായി. മൊത്തം ഒരു ലക്ഷത്തിൽപരം രൂപയുടെ വസ്തുക്കളും വിലപ്പെട്ട രേഖകളുമാണ് ഇന്നലെ പുലർച്ചെ കവർന്നത്.
വസായിൽനിന്നു പോർബന്തർ-കൊച്ചുവേളി ട്രെയിനിലെ എസ്-4 കോച്ചിൽ നാട്ടിലേക്കു പോകുകയായിരുന്ന തൃശൂർ പഴുവിൽ തെക്കേടത്ത് ടി.ആർ. അരവിന്ദന്റെ കുടുംബം രണ്ടു തവണയാണ് കൊങ്കൺ മേഖലയിൽ കവർച്ചയ്ക്ക് ഇരയായത്. രാത്രി മഡ്ഗാവ് എത്തുന്നതിനു മുൻപ് അരവിന്ദന്റെ വിവിധ രേഖകളടങ്ങിയ പഴ്സ് മോഷ്ടിച്ചു. മഡ്ഗാവ് കഴിഞ്ഞ് അരവിന്ദന്റെ ഭാര്യ വൽസയുടെ രണ്ടു സ്മാർട് ഫോണുകൾ ആരോ കവർന്നു.
പഴ്സിൽ പാൻ കാർഡ്, ആധാർ കാർഡ്, മൂന്നു ഡെബിറ്റ് കാർഡുകൾ, മൂന്നു ക്രെഡിറ്റ് കാർഡുകൾ, ആർസി ബുക്ക്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയാണ് ഉണ്ടായിരുന്നത്. മഡ്ഗാവ് സ്റ്റേഷനിൽ ടിക്കറ്റ് കലക്ടർക്കു പരാതി നൽകിയതിനെ തുടർന്ന് അടുത്ത സ്റ്റേഷനിൽ പൊലീസ് എത്തി അന്വേഷണം നടത്തി മടങ്ങി. ഇതിനുശേഷമുള്ള യാത്രയിലാണ് രണ്ടാമത്തെ മോഷണം. തൃശൂർ റെയിൽവേ പൊലീസിൽ പരാതി നൽകി.
ഇതേ ട്രെയിനിൽ മോഷണം നടന്ന കോച്ചിന്റെ തൊട്ടടുത്ത കോച്ചിലെ മലയാളികളുടെ ബാഗ് പുലർച്ചെ മൂന്നരയ്ക്കു മോഷ്ടിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. നാട്ടിൽനിന്ന് അഹമ്മദാബാദിലേക്കുള്ള കൊച്ചുവേളി ഭാവ്നഗർ ട്രയിനിലെ എസ്-3 കോച്ചിൽ യാത്രചെയ്ത അഹമ്മദാബാദ് കൃഷ്ണനഗർ നിവാസി സൗമ്യ അനിൽകുമാർ കവർച്ചയ്ക്കിരയായത് ഗുജറാത്തിലെ വൽസാഡ് സ്റ്റേഷൻ വിടുമ്പോഴാണ്. ഡെബിറ്റ് കാർഡ്, വിലപിടിപ്പുള്ള മൊബൈൽ ഫോൺ, 2500 രൂപ എന്നിവയടങ്ങിയ ബാഗാണ് കവർന്നത്.
ഇതേ ട്രെയിനിലെ എസ്-4 കോച്ചിലെ മറ്റൊരു മലയാളിയുടെ ബാഗും മോഷണം പോയി. പോർബന്തർ ട്രെയിനിലെ എസ്-3 കോച്ചിൽ തൃശൂരിലേക്കു യാത്രചെയ്ത നവിമുംബൈ ഘൺസോലി നിവാസി ബൈജു ശേഖറിന്റെയും നാലസൊപാര സ്കൈ അവന്യുവിലെ ഷിജു ജേക്കബിന്റെയും ബാഗുകളാണ് കവരാൻ ശ്രമിച്ച് പരാജയപ്പെട്ടത്. കർണാടകത്തിലെ ഏതോ സ്റ്റേഷനിൽ പുലർച്ചെ മൂന്നരയോടെ ക്രോസിങ്ങിനായി ട്രെയിൻ നിർത്തിയിട്ടപ്പോഴാണ് ഒരാൾ ബാഗ് എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചത്.
സ്റ്റേഷനിൽ ഇറങ്ങിനിന്ന ബൈജു ജനലിലൂടെ കണ്ട് ചോദ്യംചെയ്തപ്പോൾ മോഷണശ്രമം വെടിഞ്ഞു കള്ളൻ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേ ട്രെയിനിലെ എസ്-4ലും മോഷണശ്രമം നടന്നതായി യാത്രക്കാർ പറഞ്ഞു. കേരള ട്രെയിനുകളിലെ സ്‌ലീപ്പർ കോച്ചുകളിൽ പലപ്പോഴും പൊലീസുകാരെ കാണാനില്ല.
ടിടിഇമാർ ടിക്കറ്റ് ചെക്ക് ചെയ്യാൻപോലും എത്താറില്ല. ഇവരെല്ലാം ഡ്യൂട്ടി നേരത്ത് എസി കോച്ചുകളിൽ വിശ്രമിക്കുകയാണ് പതിവെന്നു യാത്രക്കാർ ആരോപിക്കുന്നു. കേരളത്തിലേക്കുള്ള മിക്ക പ്രതിവാര ട്രെയിനുകളിലും ടിടിഇമാരെയോ പൊലീസുകാരെയോ കാണാനാവുന്നതു കേരള അതിർത്തിയിൽ എത്തിയാൽ മാത്രമാണെന്നും യാത്രക്കാർ പരാതിപ്പെട്ടു.