മലപ്പുറം പെരിന്തൽമണ്ണയിൽ കേന്ദ്ര സർക്കാർ അസാധുവാക്കിയ മൂന്നേകാൽ കോടിയുടെ പഴയ നോട്ടുകളുമായി അഞ്ച് പേർ അറസ്റ്റിൽ. ഹവാല ഇടപാടുകൾ നടത്തുന്ന സംഘമാണ് വാഹനങ്ങൾ സഹിതം പൊലീസിന്റെ വലയിലായത്. മാനത്തുമംഗലം ബസ്സ്റ്റാന്റിന്റെ പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. മൂന്നു കോടി ഇരുപത്തിരണ്ടു ലക്ഷം രൂപയുടെ ആയിരം, അഞ്ഞൂറു രൂപ നോട്ടുകളാണ് കാറിൽ ഒളിച്ചു കടത്തിയത്. കോഴിക്കോട് നാദാപുരം സ്വദേശികളായ ചാലപ്പുറം ഷംസുദീൻ, പൂവാലപ്പടി വീട്ടിൽ മുഹമ്മദ് ഇർഷാദ്, പന്നിയങ്കര സ്വദേശി ഹാഷിം, പുതിയങ്ങാടി ചന്ദ്രാലയത്തിൽ റിജു, മലപ്പുറം കൊളത്തൂർ സ്വദേശി കുന്നിൻ പുറത്ത് മുഹമ്മദ് നജീബ് എന്നിവരാണ് അറസ്റ്റിലായത്.
കർണാടക ,തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹവാല സംഘങ്ങളുടെ ഭാഗമാണ് പിടിയിലായവരെല്ലാം. സംഘം സഞ്ചരിച്ച ഡൽഹി റജിസ്ട്രേഷനിലുള്ള കാറും ബൈക്കും പിടിച്ചെടുത്തു. മരവിപ്പിച്ച നോട്ടുകൾ തിരിച്ചടക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് സംഘം പിടിയിലാവുന്നത്. പെരിന്തൽമണ്ണ ഡി വൈ എസ് പി എം.പി മോഹനചന്ദ്രൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.