തിരുവനന്തപുരം∙ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പെൺകുട്ടി ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമി ഗംഗേശാനന്ദ തീർഥപാദ (ശ്രീഹരി–54) യുവതിക്കെതിരെ രംഗത്ത്. ഉറങ്ങിക്കിടക്കുമ്പോഴാണ് യുവതി തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് ഗംഗേശാനന്ദ പറഞ്ഞു. കാമുകന്റെ സഹായം പെൺകുട്ടിക്ക് ലഭിച്ചെന്നും ഗംഗേശാനന്ദ ആരോപിച്ചു. തെളിവെടുപ്പിനായി ഇയാളെ യുവതിയുടെ വീട്ടിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഗംഗേശാനന്ദ പ്രതികരിച്ചത്.
പൊലീസിന്റെ ഇപ്പോഴത്തെ അന്വേഷണം പെൺകുട്ടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണെന്നും ഇയാൾ പറഞ്ഞു. സംഭവിച്ച കാര്യങ്ങൾ പൊലീസിന് വിവരിച്ചു കൊടുക്കുകയും ചെയ്തു. സ്വാമി ഗംഗേശാനന്ദയെ കോടതി രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പു വരുത്താൻ പൊലീസിനോടു പോക്സോ കോടതി നിർദേശിച്ചിരുന്നു. വർഷങ്ങളായുള്ള പീഢനത്തിനൊടുവിലാണ് പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് എന്നാണ് മൊഴി.
പക്ഷേ, മകള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും മകളുടെ പ്രണയബന്ധത്തെ സ്വാമി എതിര്‍ത്തതാണു വൈരാഗ്യത്തിനു കാരണമെന്നും കാണിച്ച് യുവതിയുടെ അമ്മ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഗംഗേശാനന്ദ നിരപരാധിയാണെന്നും യുവതിയുടെ കാമുകനാണു സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ് ഗംഗേശാനന്ദയുടെ പ്രതികരണം.