തൊടുപുഴ കരിങ്കുന്നത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. 15 പവൻ സ്വർണവും നാല് വജ്ര ലോക്കറ്റുകളും 20000 രൂപയും കവർന്നു. കവർച്ചയ്ക്കു ശേഷം സമീപത്തെ മൂന്നു വീടുകളിലും മോഷ്ടാക്കളെത്തി.
കരിങ്കുന്നം മരിയ കൺസ്ട്രക്ഷൻ വർക്ക് ഉടമ അരുൾ ദാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പൂലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൂന്ന് യുവാക്കളാണ് മോഷണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മോഷ്ടാക്കൾ മതിൽ ചാടിക്കടന്ന് വീട്ടിനുള്ളിലെത്തുന്നതും മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടുകാർ വേളാങ്കണ്ണി സന്ദർശനത്തിന് പോയ ദിവസമായിരുന്നു മോഷണം. മതിൽ ചാടിക്കടന്നെത്തിയ മോഷ്ടാക്കൾ മുൻവാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്. വീട്ടിലെ മൂന്ന് മുറികളിലെ അലമാരകളും പരിശോധിച്ച മോഷ്ടാക്കൾ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടു. മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലും കള്ളൻമാർ കയറിയതിന്റെ ലക്ഷണങ്ങളുണ്ട്. രണ്ട് ലക്ഷത്തിലേറെ വിലവരുന്നതാണ് നഷ്ടപ്പെട്ട വജ്ര ലോക്കറ്റുകൾ.
അതേസമയം എത്ര സ്വർണവും പണവും നഷ്ടപ്പെട്ടെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. തദ്ദേശീയരായ ചിലരാണു മോഷണം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും പൊലീസ് നായ ജെനിയും സ്ഥലത്തെത്തി. മോഷ്ടാക്കൾ സമീപത്തെ മൂന്ന് വീടുകളിലും എത്തിയതായി പരിശോധനയിൽ വ്യക്തമായി. ഒരു വർഷം മുൻപു പുറപ്പുഴ മേഖലയിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നു. കരിങ്കുന്നം എസ്ഐയുടെ നേതൃത്വത്തിലാണ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.