തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ പത്തരക്കിലോ കഞ്ചാവ് പിടികൂടി. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ നിന്നാണ് വാണിജ്യ നികുതി ഉദ്യോഗസ്ഥർ കഞ്ചാവ് പിടിച്ചെടുത്തത്.
ലഗേജ് ബോക്സിൽ എട്ട് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഉദ്യോഗസ്ഥർ ലഗേജുകൾ പരിശോധനയ്ക്കിടെ കഞ്ചാവ് എത്തിച്ച പ്രതി രക്ഷപെട്ടതായാണ് സൂചന. ബസിൽ യാത്രാരേഖകൾ ഇല്ലാതിരുന്നതിനാൽ ഏറെ വൈകിയാണ് ഉദ്യോഗസ്ഥർക്ക് പരിശോധന പൂർത്തിയാക്കാനായത്. അമരവിളയിലൂടെ ആഡംബര ബസുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്ത് വ്യാപകമായി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് ശേഷം യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ വിട്ടയച്ചു. വിശദ പരിശോധനയ്ക്കായി വാഹനം എക്സൈസിന് കൈമാറി.