അമ്മയുടെ കലഹം സഹിക്കവയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് ഇൻസ്പെക്ടറുടെ ഭാര്യയെ വധിച്ച കേസിലെ പ്രതിയായ മകൻ. ഷീന ബോറക്കേസ് തുടക്കത്തിൽ അന്വേഷിച്ച ഇൻസ്പെക്ടറും ഇപ്പോഴത്തെ സിബിഐ ഉദ്യോഗസ്ഥനുമായ ജ്ഞാനേശ്വർ ഗണോരെയുടെ ഭാര്യ ദീപാലി (42)യെ ചൊവ്വാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്ക് ലിസ്റ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നു അറസ്റ്റിലായ മകൻ സിദ്ധാന്ത് പൊലീസിനോടു പറഞ്ഞു.
കൃത്യത്തിനു േശഷം സാന്താക്രൂസ് വകോളയിലെ വസതിയിൽ നിന്നു രക്ഷപ്പെട്ട സിദ്ധാന്തിനെ ജോധ്പുർ റെയിൽവേ സ്റ്റേഷനു സമീപത്തുളള ഹോട്ടലിൽ നിന്ന് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സംഭവദിവസം വൈകിട്ട് അമ്മ ബിഎസ്‌സി ആദ്യവർഷ പരീക്ഷയുടെ മാർക്ക് ലിസ്റ്റിനായി നിർബന്ധം പിടിച്ചെന്നും എന്നാൽ, പരീക്ഷാ എഴുതാത്തതിനാൽ അതു നൽകാനായില്ലെന്നും സിദ്ധാന്ത് വെളിപ്പെടുത്തി.
പരീക്ഷ എഴുതാത്ത കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. പഠനം എങ്ങനെയുണ്ടെന്ന് തിരക്കാൻ താനും കോളജിലേയ്ക്കു വരുന്നുവെന്ന് അമ്മ പറഞ്ഞതോടെ സമ്മർദത്തിലായ താൻ ജീവനൊടുക്കാൻ ശ്രമിച്ചെന്നും എന്നാൽ, അമ്മയുടെ കൊലപാതകത്തിലാണ് അവസാനിച്ചതെന്നും പ്രതി വെളിപ്പെടുത്തി. കറിക്കത്തിയെടുത്ത് കഴുത്തിൽ ആക്രമിക്കുകയായിരുന്നു.
ചോര ചാലിച്ച് മകനെഴുതി ‘അമ്മയെക്കൊണ്ടു മടുത്തു’
കൊലപാതകത്തിനു ശേഷം രോഷം തീരാഞ്ഞ്, പടരുന്ന രക്തമെടുത്ത് ‘അമ്മയെക്കൊണ്ടു മടുത്തു’ എന്നും മൃതദേഹത്തിനടുത്ത് തറയിൽ എഴുതിവച്ചിരുന്നു. കുളിച്ച് വീട്ടിൽനിന്നു രണ്ടു ലക്ഷം രൂപയുമായി രക്ഷപ്പെട്ട പ്രതി ബോറിവ‌്‌ലി സ്റ്റേഷനിൽ നിന്നു കിട്ടിയ ഒരു ട്രെയിനിൽ കയറി സൂറത്ത് വഴി ജോധ്പൂർ എത്തിയപ്പോൾ ഇറങ്ങുകയായിരുന്നു. ഹോട്ടലിൽ നിന്നു ജോധ്പൂർ പൊലീസാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. മൊബൈൽ വീട്ടിൽ ഉപേക്ഷിച്ചു രക്ഷപ്പെട്ട സിദ്ധാന്ത്, ജോധ്പുരിൽ നിന്നു പുതിയ മൊബൈൽ വാങ്ങി ഹോട്ടലിലെ വൈഫൈയിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതാണ് പൊലീസിന് സഹായകമായത്.
ഉടൻ തന്നെ ജോധ്പുർ പൊലീസ് ഹോട്ടലിലെത്തി പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്ന പ്രതി സമ്മർദമൊന്നും കൂടാതെ തന്നെ കുറ്റം സമ്മതിച്ചു. പിടിയിലായതിന്റെ പേടിയോ വെറുപ്പോ പ്രകടമായില്ലെന്നും ജോധ്പുർ പൊലീസ് മുംബൈ പൊലീസിനോട് പറഞ്ഞു. സദാ വഴക്കിടുന്ന സ്വഭാവക്കാരിയായ അമ്മ കുടുംബത്തിലെ സ്വസ്ഥത ഇല്ലാതാക്കി. അച്ഛനു പോലും വീട്ടിൽ സമാധാനമില്ലായിരുന്നുവെന്നും സിദ്ധാന്ത് വെളിപ്പെടുത്തി.