കോഴിക്കോട് കുന്നമംഗലത്ത് ഭാര്യയെ കൊന്ന് മുങ്ങിയ ഭർത്താവ് ഒന്നര വയസുള്ള മകളേയും കൊന്ന് കനാലിൽ തള്ളി. ഭർത്താവിനെ അറസ്റ്റ് ചെയ്തതോടെയാണ് മകളെ കൊന്ന വിവരം പുറത്തുവന്നത്. കുട്ടിയുടെ മൃതദേഹം നഗരത്തിലെ കനാലിൽനിന്ന് കണ്ടെടുത്തു.
കോഴിക്കോട് കുന്നമംഗലം കളരിക്കണ്ടി സ്വദേശിനിയായ മുപ്പത്തിയെട്ടുകാരി ഷാഹിദയെ മൂന്നു ദിവസം മുമ്പാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭർത്താവ് ബഷീറിനേയും ഒന്നര വയസുള്ള മകൾ മിസ്റിയയേയും കാണാതായിരുന്നു. ബഷീറിനെ പൊലീസ് പിടികൂടിയതോടെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. രണ്ടര വർഷമായി ഷാഹിദയും ബഷീറും ഒന്നിച്ചാണ് താമസം. ഷാഹിദയുടെ രണ്ടാം വിവാഹമാണിത്. മകളുടെ പൃതൃത്വത്തിൽ ബഷീറിനുണ്ടായ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭാര്യയുടെ കൺമുമ്പിലിട്ട് മകളേയാണ് ആദ്യം ശ്വാസംമുട്ടിച്ച് കൊന്നത്. പിന്നെ, ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഭാര്യയുടെ കാലുകളിൽ പൊള്ളലേൽപിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. കുട്ടിയുടെ മൃതദേഹം സഞ്ചിയിലാക്കി നഗരത്തിലെ കനാലിൽ ഉപേക്ഷിച്ചു.
വികലാംഗനാണ് അറസ്റ്റിലായ ബഷീർ. ഷാഹിദയുടെ ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. ഇവർ, ആദ്യ ഭർത്താവിനൊപ്പമാണ് താമസം.