മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീടിനുളളിൽ കഴുത്തറുത്ത് കൊന്നനിലയിൽ കണ്ടെത്തി. ഷീനബോറ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. അതേസമയം, സംഭവശേഷം കാണാതായ ഇവരുടെ മകനുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.
ഷീനബോറ കൊലകേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേശ്വർ ഗനോറിൻറെ ഭാര്യ ദീപാലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയിൽ മുംബൈ സാന്താഗ്രൂസ് ഈസ്റ്റിലെ പ്രഭാത് ബിൽഡിങ്ങിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുറത്തുപോയി തിരികെവന്ന ഗ്യാനേശ്വർ, വീടിൻറെ വാതിലിൽ തട്ടിയെങ്കിലും ആരും വാതിൽതുറന്നില്ല. ഈ സമയം ഇവർ പുറത്തുപോയിരിക്കാമെന്ന് ഗ്യാനേശ്വർ വിചാരിച്ചു. എന്നാൽ അർധരാത്രിയായിട്ടും ആരും തിരികെയെത്താതെയായപ്പോൾ വീടിനുമുന്നിലെ ചവറ്റുകൊട്ടയിൽനിന്ന് ഗ്യാനേശ്വറിന് വീടിന്റെ താക്കോൽ ലഭിച്ചു. തുറന്ന് അകത്തുകയറിയപ്പോളാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭാര്യയുടെ മൃതദേഹം കണ്ടത്. പിന്നീട് പൊലീസിൽ വിവരംഅറിയിച്ചു.
അതേസമയം, ഇവരുടെ 21വയസുള്ള വിദ്യാർഥിയായ മകനെ വീട്ടിൽനിന്നും കാണാതായതായും ഗ്യാനേശ്വർ തിരിച്ചറിഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് വീട്ടിൽ പരിശോധനനടത്തി. ദീപാലിയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പ്രഥമികപരിശോധനയിൽ പൊലീസ് ഉറപ്പിച്ചു. ഒന്നിൽകൂടുതൽ മുറിവുകൾ കഴുത്തിനേറ്റിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയശേഷം കൊലപാതകിയാരെന്നും, കാരണമെന്തെന്നുമുള്ള അന്വേഷണത്തിലേക്ക് പൊലീസ് തിരിഞ്ഞു.
കൊലപാതകശേഷം, വീട്ടിൽനിന്നും ഇവരുടെ മകനെ കാണാതായത് എന്തുകൊണ്ട് എന്ന ചോദ്യമാണ് പൊലീസിനുമുന്നിൽ ആദ്യംഉയർന്നത്. ഈ ചോദ്യങ്ങൾക്ക് ഗ്യാനേശ്വർ ഗനോർ നൽകിയ ഉത്തരങ്ങൾ, കൊലപാതകി മകന്‍തന്നെയെന്ന സംശയം ഇരട്ടിപ്പിക്കുന്നു. വീട്ടില്‍ സ്ഥിരമായി വൈകിയെത്തുന്ന മകന്‍ , അമ്മയുമായി മിക്കപ്പോഴും വഴക്കുണ്ടാകുമായിരുന്നത്രേ. ഇത്തരത്തിൽ കഴിഞ്ഞരാത്രിയിലും അമ്മയുംമകനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരിക്കാമെന്നും ഇത് കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടതായിരിക്കാം എന്നും പൊലീസ് കരുതുന്നു. കഴിഞ്ഞ ഏതാനുംമാസങ്ങളായി ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ എല്ലാം ഉപേക്ഷിച്ച വിദ്യാർഥി, കൂട്ടുകാരിൽനിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. അതുകൊണ്ടുതന്നെ, കരുതികൂട്ടിയുള്ള കൊലപാതകമാണോ എന്നുപോലും പൊലീസ് സംശയിക്കുന്നു.
ഷീനബോറ കൊലക്കേസിലെ പ്രതികളെ കുടുക്കിയ അന്വേഷണസംഘത്തിലെ ഒരാളുടെ വീട്ടിലാണ് ഈ അരുംകൊല നടന്നത്. അതുകൊണ്ടുതന്നെ പൊലീസിനൊപ്പം വാർത്തയറിഞ്ഞ എല്ലാവരും ദുരൂഹത മണത്തു. 2012ല്‍ ഷീനാബോറാ കൊലക്കേസ് രജിസ്റ്റർചെയ്ത മുംബൈ ഘാർ പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേശ്വർ, ഇന്ദ്രാണി മുഖർജി അടക്കമുള്ള പ്രതികളെ അറസ്റ്റ്ചെയ്യുന്ന സംഘത്തിലും ഉണ്ടായിരുന്നു. കേസിൽ പീറ്റർമുഖർജി, ഇന്ദ്രാണിമുഖർജി അടക്കമുള്ള മൂന്നുപ്രതികള്‍ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതികള്‍ക്ക് ആർക്കെങ്കിലും ഈ കേസിൽ ബന്ധമുണ്ടോയെന്ന് അറിയാൻ ഒളിവിൽപോയ മകന്‍ പിടിയിലാകണം. അല്ലാത്തപക്ഷം, ദീപാലിയെ കൊന്നശേഷം, മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാവാം എന്നുള്ള തരത്തിൽപോലും സംശയമുയർന്നേക്കാം. അതിൻറെ സാധ്യത വിരളമാണെങ്കിൽപോലും.
പൊലീസിനെ കുഴയ്ക്കുന്ന മറ്റൊന്നുകൂടി അവശേഷിപ്പിച്ചാണ് കൊലപാതകി മടങ്ങിയത്. മൃതദേഹത്തിന് അരികിൽ ചോരകൊണ്ട് ചില വാചകങ്ങളും, സ്മൈലിയും വരച്ചിരുന്നു. പൊലീസ് പറയുന്നതുപ്രകാരം, ദുരൂഹത ഇരട്ടിയാക്കുന്ന ആ വാചകങ്ങൾ ഇങ്ങനെ, ''മടുത്തു.ഇനി തൂക്കിലേറ്റു''.