അമ്പലപ്പുഴയില്‍ കാണിക്കവഞ്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ തിരുവാഭരണം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. കാണാതായ പതക്കവും മാലയും തന്നെയാണോ ഇതെന്നറിയാനാണ് കാലപ്പഴക്കമുള്‍പ്പെടെയുള്ളവ പരിശോധിക്കുക. തിരുവാഭരണം തിരികെ ലഭിച്ചെങ്കിലും സംഭവവുമായി ബന്ധപ്പെട്ട ദുരൂഹത വര്‍ദ്ധിച്ചു.
തിരുവാഭരണം നഷ്ടമായി ഒന്നരമാസത്തിനുശേഷമാണ് ക്ഷേത്രപരിസരത്തെ കാണിക്ക വഞ്ചികളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇവ കണ്ടെത്തിയത്. സംഭവത്തിനുപിന്നില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ത്തന്നെയെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് ഈ പ്രത്യക്ഷപ്പെടല്‍. ക്ഷേത്രത്തില്‍ സിസിടിവി ഇല്ലാത്ത ഇടങ്ങളിലെ കാണിക്ക വഞ്ചികളിലാണ് മാലയും പതക്കവും നിക്ഷേപിച്ചത്. ഇത് സംഭവത്തിന്‍റെ ദുരൂഹത വര്‍ദ്ധിപ്പിച്ചു. നടപടികള്‍ക്കുപിന്നില്‍ ജീവനക്കാരുടെ പങ്ക് ഏറക്കുറെ വ്യക്തമായ സാഹചര്യത്തില്‍ പൊലീസിന്‍റെ ചേദ്യം ചെയ്യല്‍ തുടരും.
തിരികെ ലഭിച്ചത് കാണാതായ തിരുവാഭരണം തന്നെയാണെന്നുറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തും. മാത്രമല്ല ഇതിന്‍റെ കാലപ്പഴക്കവും നിര്‍ണ്ണയിക്കേണ്ടതുണ്ട്. അഞ്ഞൂറുവര്‍ഷത്തെ പഴക്കമാണ് രേഖകള്‍ പ്രകാരം പതക്കത്തിനുള്ളത്. എന്നാല്‍ ഈ കാലത്തിനിടയില്‍ തിരുവാഭരണത്തിന്‍റെ കാര്യത്തില്‍ തിരിമറികള്‍ നടന്നിട്ടുണ്ടോ എന്ന സംശയം ക്ഷേത്രോപദേശകസമിതി ഉന്നയിക്കുന്നു. ഈ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുരാവസ്തു വകുപ്പിന്‍റെ സഹായം തേടും