വിവാഹമോചനം തേടിയെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗംചെയ്ത കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. മഹാരാഷ്ട്ര പുണെയിലാണ് സംഭവം. കോടതിയിൽ ഹാജരക്കിയ പ്രതി വികാസ് കിസാൻ നാഗരയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. പുണെയിൽ ബ്യൂട്ടി പാര്‍ലർ നടത്തിവന്നിരുന്ന 33കാരിയുടെ പരാതിയിലാണ് കേസും അറസ്റ്റും. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. രണ്ടുവർഷം മുൻപാണ് കേസിനാസ്പദമായ സംഭവം. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് വിവാഹമോചനം ആഗ്രഹിച്ച യുവതി, പുണെയിലെ അഭിഭാഷകനായ വികാസ് കിസാൻ നാഗരയെ സമീപിച്ചു. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധിതവണ ഇവര്‍ക്ക് അഭിഭാഷകനുമായി സംസാരിക്കേണ്ടിവന്നു.
പിന്നീട്, ഇവരുടെ സഹോദരനുമായും അമ്മയുമായും അടുത്തബന്ധം സ്ഥാപിച്ച അഭിഭാഷകൻ ഇടയ്ക്കിടെ വീട്ടിലുംവന്നുപോയി. ഇതിനിടെ ഒരുദിവസം മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ വികാസ്, യുവതിയെ മാനഭംഗപ്പടുത്തി. സംഭവം പുറത്തുപറയാതിരിക്കാൻ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ, മാസങ്ങൾക്കുശേഷം ഭർത്താവുമായുള്ള വഴക്ക് അവസാനിച്ചതോടെ യുവതി നേരത്തെനടന്ന കാര്യങ്ങൾ ഭർത്താവനോടും വീട്ടുകാരോടും തുറന്നുപറഞ്ഞു. പക്ഷെ, സംഭവം വീട്ടുകാര്‍ പുറത്തറിയിച്ചില്ല. എന്നാൽ, അടുത്തിടെയായി യുവതിയേയും ഭർത്താവിനേയും, വീണ്ടും അഭിഭാഷകന്‍ ശല്യപ്പെടുത്താനും ഭീഷണിപ്പെടുത്താനും ആരംഭിച്ചതോടെയാണ് ഇവര്‍ പൊലീസിൽ പരാതിപ്പെട്ടത്. ഐപിസി 376, 506, 509 വകുപ്പുകൾ പ്രകാരം കേസെടുത്ത പുണെ വിശ്രാന്ത്‍വാടി പൊലീസ്, അഭിഭാഷകനെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ അഞ്ച് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽവിട്ടു.