കേരള പൊലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന പരാതിയുമായി മഹാരാഷ്ട്ര സ്വദേശിനി. വിവാഹം കഴിച്ച് ലക്ഷങ്ങളുമായി മുങ്ങിയ ഭർത്താവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് അശ്വിന്ദർ കോർ കക്കഡ് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. മൊഴിയെടുത്തതല്ലാതെ പൊലീസ് തുടർ നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
വിദേശത്തെ ജോലിയ്ക്കിടെയാണ് അശ്വിന്ദർ കൈപ്പട്ടൂർ സ്വദേശി ഷൈൻമോൻ കുറുപ്പുമായി പരിചയപ്പെടുന്നത്. 2016 ൽ മുംബൈയിൽ ഇരുവരും വിവാഹിതരായി. മാസങ്ങൾക്ക് ശേഷം ലക്ഷങ്ങളുടെ ബാധ്യത സമ്മാനിച്ച് ഇയാൾ മുങ്ങുകയായിരുന്നുവെന്ന് അശ്വിന്ദർ പറയുന്നു. അന്വേഷണത്തിൽ ഭർത്താവ് നിരവധി തവണ വിവാഹം കഴിച്ചതായി തെളിഞ്ഞു. ഇതോടെ ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി നൽകി ആറ് മാസം കഴിഞ്ഞിട്ടും മൊഴി രേഖപ്പെടുത്തിയതല്ലാതെ തുടർ നടപടിയുണ്ടായില്ല.
ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. പൊലീസ് കേസുമായി മുന്നോട്ട് പോയാൽ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുമെന്നാണ് ഷൈൻമോന്റെ നിലപാട്. ലക്ഷങ്ങളുടെ ബാധ്യതക്കാരിയായ തനിക്ക് ഭർത്താവിനെ കണ്ടെത്താനാകാതെ നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയില്ലെന്നാണ് അശ്വിന്ദ് പറയുന്നത്. മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകാനാണ് ഇവരുടെ തീരുമാനം.