സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കറങ്ങി കാറുകൾ മോഷ്ടിക്കുന്ന യുവാവ് പൊലീസ് പിടിയിൽ. വാഹന പരിശോധനയ്ക്കിടെയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പ്രബിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഴു പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
രാത്രികാലങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ വ്യാജ താക്കോൽ ഉപയോഗിച്ച് തട്ടിയെടുക്കുന്നതാണ് പതിവ്. മോഷ്ടിച്ച കാറിന്റെ ഇന്ധനം തീരുന്നതുവരെ അതിൽ യാത്ര തുടരും. പിന്നീട് പുതിയ കാർ കവരുന്നതിലായിരിക്കും ശ്രദ്ധ. ഇത്തരത്തിൽ തട്ടിയെടുത്ത കാറുമായി കറങ്ങുന്നതിനിടയിലാണ് അടൂരിൽ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ പ്രബിൻ പിടിയിലായത്. വാഹനത്തെക്കുറിച്ചുള്ള പൊലീസ് ചോദ്യത്തിന് പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകിയത്. സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് മോഷണവിവരം പുറത്താകുന്നത്.
ഇയാൾക്കെതിരെ വിതുര, ആര്യനാട്, പാലോട് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരുപതിലധികം കാറുകൾ കവർന്നതായി തെളിഞ്ഞിട്ടുണ്ട്. കാറുകളോടുള്ള കമ്പമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പണം ആവശ്യമായി വരുമ്പോൾ കൈയ്യിലുള്ള കാർ കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തി അടുത്തയിടം തേടുന്നതാണ് വിനോദം.