കൊച്ചിയിൽ ബിജെപി സംസ്ഥാന കൗൺസിൽ അംഗത്തിന്റെ കാൽ ആർഎസ്എസ് പ്രവർത്തകർ തല്ലിയൊടിച്ച കേസിൽ അന്വേഷണം കൂടുതൽ പ്രവർത്തകരിലേക്ക്. സംഭവത്തിൽ കഴിഞ്ഞ ദിവസം നാല് ആർഎസ്എസുകാരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സജീവൻ പാലാരിവട്ടത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃക്കാക്കര മണ്ഡലത്തിൽ നിലനിൽക്കുന്ന ബിജെപി-ആർഎസ്എസ് തർക്കമാണ് ബിജെപി സംസ്ഥാന കൗൺസിൽ അംഗമായ സജീവൻറെ കാൽ തല്ലിയൊടിക്കുന്ന ആക്രമണത്തിന് വഴിവച്ചത്. ആക്രമണത്തിൽ പരുക്കേറ്റ വെണ്ണല സജീവൻ പാലാരിവട്ടത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരും കാക്കനാട് സ്വദേശികളുമായ ലാൽ ജീവൻ, രജീഷ്, ശരത്, വാഴക്കാല സ്വദേശി വൈശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ലാൽ ജീവനാണ് ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: കാക്കനാട്ടെ ആർഎസ്എസ് പ്രവർത്തകനായ യുവാവിന്റെ അടുത്ത ബന്ധുവിനെക്കുറിച്ചു ചില പരാമർശങ്ങൾ അയാളുടെ മുൻപിൽവച്ചു സജീവൻ നടത്തി. തൃക്കാക്കരയിലെ ആർഎസ്എസ് നേതാവ് പറഞ്ഞുനടക്കുന്നത് എന്ന രീതിയിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഇതിന്റെ പേരിലുള്ള തർക്കമാണ് അക്രമത്തിനു കാരണമായത്. നാലംഗ സംഘം രണ്ടു ബൈക്കുകളിലായി കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ സജീവന്റെ വെണ്ണലയിലെ വീട്ടിലെത്തി. വാക്കേറ്റമുണ്ടാകുകയും കോടാലിക്കൈ ഉപയോഗിച്ചു ലാൽജീവൻ സജീവനെ ആക്രമിക്കുകയുമായിരുന്നു. വധശ്രമത്തിനും ഭവനഭേദനത്തിനുമാണു കേസെടുത്തിരിക്കുന്നത്. മറ്റു രണ്ട് ആർഎസ്എസ് പ്രവർത്തകരെക്കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെ പിന്നീട് വിട്ടയച്ചു. സജീവനെ ആക്രമിച്ചതിനു പിന്നിലുള്ള ഗൂഢാലോചനയാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. സജീവനെ ആക്രമിക്കും മുമ്പ് കാക്കനാട് കൂടിയാലോചന നടന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുത്ത നേതാക്കളെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ അന്വേഷണം.