പെറ്റിക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സഹോദരനെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി രാധാകൃഷ്ണനാണ് മലയിൻകീഴ് പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് രംഗതെത്തിയത്.
ഞായറാഴ്ച രാത്രിയാണ് രാധാകൃഷ്ണനെ മലയിൻകീഴ് പൊലീസ് വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയത്. പെറ്റിക്കേസുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്റെ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസ് രോഗിയായ തന്നെ പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചെന്നാണ് യുവാവിന്റെ ആക്ഷേപം. പെറ്റിക്കേസിൽ വാറന്റുള്ള ഗിരീഷിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഇയാൾ എവിടെയെന്ന് ചോദിച്ചാണ് വീട്ടിൽ കയറിയത്. ഗിരീഷ് വീട്ടിലില്ലെന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും ബലംപ്രയോഗിച്ച് സഹോദരനെ പിടിച്ചുകൊണ്ടുപോയെന്നാണ് ആക്ഷേപം.
ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ യുവാവ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്.അതേസമയം രാധാകൃഷ്ണനെ ചോദ്യം ചെയ്തശേഷം വിട്ടയക്കുകയാണുണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം.