പാലക്കാട് കഞ്ചിക്കോട് മേഖലയിൽ അനധികൃത ആഫ്രിക്കൻ മുശി വളർത്തൽ വ്യാപകമാകുന്നു. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് റവന്യൂ വിഭാഗത്തിന്റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് മുശി വളർത്തൽ നടക്കുന്നത്.
കഞ്ചിക്കോട് കോങ്ങാട്ടുപാടം കൂത്താംപളളത്ത് വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പത്ത് കുളങ്ങളിലായാണ് ആഫ്രിക്കൻ മുശി വളർത്തൽ. കുടിവെളളത്തിനു പോലും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഈ മേഖലയിൽ കുഴൽ കിണറുകൾ കുഴിച്ച് വെളളമെടുത്ത് കുളങ്ങളിൽ വെളളം നിറയ്ക്കുന്നു. നായർതറ സ്വദേശി ശിവന്റ ഉടമസ്ഥതയിലാണ് മുശി വളർത്തൽ. മുശിക്ക് തീറ്റയായി നൽകുന്ന അറവ്, കോഴി അവശിഷ്ടങ്ങൾ സമീപ ജില്ലകളിൽ നിന്നാണ് എത്തിക്കുന്നത്. വൻ തോതിൽ മാലിന്യം വമിക്കുന്ന മുശി വളർത്തൽ കേന്ദ്രങ്ങൾക്ക് അനുമതിയില്ല. പുതുശേരി വെസ്റ്റ് വില്ലേജ് ഒാഫിസർ കഴിഞ്ഞ ഡിസംബറിൽ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നതാണ്.
പുതുശേരിക്ക് പുറമേ കൊഴിഞ്ഞാമ്പാറ, വടകരപതി, നല്ലേപ്പുളളി പഞ്ചായത്ത് പ്രദേശങ്ങളിലും ആഫ്രിക്കൻ മുശി വളർത്തൽ വ്യാപകമാണ്. നേരത്തെ പല സ്ഥലങ്ങളിലും നാട്ടുകാർ സമരം നടത്തിയിരുന്നു. കേരളത്തിൽ പ്രിയമല്ലാത്ത ആഫ്രിക്കൻ മുശിക്ക് ഇതര സംസ്ഥാനങ്ങിലാണ് മാർക്കറ്റ്.