തലശേരി നങ്ങാറത്തുപീടിക, മാടപ്പീടിക പ്രദേശങ്ങളില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. ഇരുവിഭാഗങ്ങളിലുമായി ഏഴുവീടുകള്‍ തകര്‍ക്കപ്പെട്ടു. ഒട്ടേറെ വാഹനങ്ങള്‍ നശിപ്പിച്ചു. പതിഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് കൊമ്മല്‍ വയലില്‍ ഫുട്ബോള്‍ കളിക്കിടെയുണ്ടായ പ്രശ്നങ്ങളാണ് വീടാക്രമണത്തില്‍ കലാശിച്ചത്. ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കുറച്ചുകാലങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഇത്. സിപിഎം പ്രവര്‍ത്തകരായ നങ്ങാറത്തുപീടികയിലെ രവീന്ദ്രന്‍ , രാജീവ് കുമാര്‍ , ജയന്‍ , കാര്‍ത്ത്യായനി , സദാന്ദന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ജനല്‍ ചില്ലുകളും മുറ്റത്തെ പൂച്ചെട്ടികളും നശിപ്പിച്ചു.രാജീവ് കുമാറിന്‍റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ലുകളും അടിച്ചുതകര്‍ത്തു.
ബിജെപി പ്രവര്‍ത്തകരായ നങ്ങാറത്തുപീടിക എം. പി വല്‍സരാജ് ,സായ് കുമാര്‍ എന്നിവരുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ പരുക്കേറ്റ രണ്ടു ബിജെപി പ്രവര്‍ത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടാക്രമണത്തില്‍ പരുക്കേറ്റ രവീന്ദ്രന്‍റെ മകള്‍ നിതയെ സഹകരണആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്‍റെനേതൃത്വത്തില്‍ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളിലും പെട്ട പതിനഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു