പത്തനംതിട്ട വെട്ടിപ്പുറത്തും മുണ്ടുകോട്ടയ്ക്കലും സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. കവർച്ചയും വാഹനം കത്തിക്കലും റോഡ് നശിപ്പിക്കലുമെല്ലാം പതിവാണ്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ പ്രതിരോധത്തിനായി ജനങ്ങൾ കൂട്ടായ്മയ്ക്ക് രൂപം നൽകി.
കഴിഞ്ഞദിവസം വെട്ടിപ്പുറത്ത് റോഡിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന സ്കൂട്ടർ കത്തിച്ചു. കൊന്നമൂട് ഷൈജുവിന്റെ സ്കൂട്ടറാണ് തീവച്ച് നശിപ്പിച്ചത്. സമീപത്തെ കടയുടെ മേൽക്കൂര പൊളിച്ചിറങ്ങി ഇരുപത്തി അയ്യായിരം രൂപയുടെ റീച്ചാർജ് കൂപ്പൺ, സിഗരറ്റ് എന്നിവയും മോഷ്ടിച്ചു. കട തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കടയ്ക്കുള്ളിൽ ഇംഗ്ലീഷിൽ എല്ലാ സഹകരണത്തിനും നന്ദിയെന്ന് എഴുതിയിട്ടാണ് മോഷ്ടാക്കൾ മടങ്ങിയത്.
ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ കിണറ്റിലിടുക, വീടുകളിലെ ടാപ്പുകൾ ഒടിക്കുക, ചെരിപ്പുകൾ കത്തികൊണ്ട് മുറിച്ചിടുക റോഡ് തകർക്കുക തുടങ്ങിയ വിനോദങ്ങളും പതിവാണ്. പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിലാണ് മോഷ്ടാക്കളെ പിടികൂടാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ കാവലിരിക്കാൻ തുടങ്ങിയത്.