കാക്കനാട് ∙ വിൽപനയ്ക്കായി ഉടുമ്പിനെ പിടികൂടി വളർത്തിയ ചമ്പക്കര സ്വദേശിയെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും എസ്പിസിഎയും ചേർന്നു പിടികൂടി. നാലരയടി നീളമുള്ള ഉടുമ്പിനെയും കസ്റ്റഡിയിലെടുത്തു. ചമ്പക്കര ഞാറുതുരുത്തിൽ തോമസ് ബിനു (40) ആണു പിടിയിലായത്. ഉടുമ്പിനെ വീടിനകത്തു കയറിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ ആക്റ്റിലെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉടുമ്പിനെ പിടികൂടുകയോ വളർത്തുകയോ വിൽക്കുകയോ കൊല്ലുകയോ ചെയ്യുന്നതു നിയമവിരുദ്ധമാണ്.
ഔഷധ ഗുണമുണ്ടെന്ന പ്രചാരണം നടത്തിയാണ് ഉടുമ്പിനെ രഹസ്യമായി വൻ വിലയ്ക്കു വിൽക്കുന്നതത്രെ. ഇവയെ കൊന്ന് ഇറച്ചിയും തോലും നഖവുമൊക്കെ വെവ്വേറെ വിൽക്കുന്ന സംഘവുമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. ഉടുമ്പിനെ താൻ പിടികൂടിയതല്ലെന്നും മറ്റൊരാൾ തന്നതാണെന്നുമാണു പിടിയിലായ ആളുടെ മൊഴി. ഉടുമ്പ് ആക്രമണ സ്വഭാവം കാണിക്കുന്നതിനാൽ ലിംഗ നിർണയം നടത്താൻ പോലുമായിട്ടില്ല. ഉടുമ്പിനെ പിടികൂടുന്നവർ ആവശ്യക്കാരെ കണ്ടെത്തി മോഹവിലയ്ക്കു വിൽക്കുകയാണു പതിവ്.
എസ്പിസിഎ ഇൻസ്പെക്ടർ ടി.എം. സജിത്, വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ ഓഫിസർമാരായ വി.എസ്. സജീഷ്, ടി.എസ്. സുനി, ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് ഓഫിസർ ജയചന്ദ്രൻ, എസ്പിസിഎ അസിസ്റ്റന്റ് കെ.ബി. ഇഖ്ബാൽ എന്നിവർ ചേർന്നാണു വീടു പരിശോധിച്ച് ഉടുമ്പിനെ കണ്ടെത്തിയത്. വന്യജീവികളെ കൂട്ടിലടച്ചു വളർത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചതായി എസ്പിസിഎ അധികൃതർ അറിയിച്ചു.