കാസർകോട് കുമ്പളയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നതിന് പിന്നില്‍ ഗുണ്ടാസംഘങ്ങൾ തമ്മിലുളള പക. കൊലയാളികളെന്ന് കരുതുന്ന ഏഴംഗ സംഘത്തിന് വേണ്ടി പൊലീസ് അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കുമ്പള പേരാൽ സ്വദേശി അബ്ദുൾ സലാമിനെ കൊന്ന് തലവെട്ടിമാറ്റിയത്. കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ കുമ്പളയിലെ ഗുണ്ട സിദ്ദീഖ്, കുട്ടാളികളായ ഫാറൂഖ് ,സഹീർ
എന്നിവരടങ്ങുന്ന സംഘമാണ് കൊലനടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പ് സിദ്ദീഖിന്റെ വീട്ടിൽ കയറി കൊല്ലപ്പെട്ട അബ്ദുള്‍ സലാമും സംഘവും വധഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പ്രതികൾക്കായി മംഗളുരു, പുത്തൂർ അടക്കമുള്ള കർണാടകയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. സലാമിനെ കൊലപ്പെടുത്തിയ കുമ്പള മാളിയങ്കരയിൽ പൊലീസ് നടത്തിയ തിരച്ചിൽ ആയുധങ്ങൾ പിടിച്ചെടുത്തു. രണ്ടു വാളുകളും ഒരു മഴുവുമാണ് പിടിച്ചെടുത്തത്. സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത വാഹനങ്ങൾ മരിച്ച സലാമിന്റെ കൂട്ടാളികളായ നൗഷാദിന്റെയും റമീസിന്റേതുമാണെന്നും കണ്ടെത്തിയിട്ടുണ്ട്.കുത്തേറ്റ പരിക്കുകളോടെ മംഗളുരുവിലെ ആശുപത്രിയിൽ കഴിയുന്ന നൗഷാദിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി.അതിനിടെ കുമ്പളയില ,മഞ്ചേശ്വരം ടൗണുകളിലെ കടകൾ രാത്രി പത്തുമണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കുന്നത് പൊലീസ് വിലക്കി. രാത്രി വൈകി പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ചാണ് ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Advertisement