സ്വർണക്കട്ടിയുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ മലയാളിയെ വിടാതെ പിന്തുടരുന്നു. മലപ്പുറം മങ്കട സ്വദേശിയിൽ നിന്ന് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കൊളളസംഘം കഴിഞ്ഞ ദിവസം തട്ടിയത് മൂന്നു ലക്ഷം രൂപയാണ്.
ഫോണിലൂടെ ബന്ധം സ്ഥാപിച്ചാണ് സ്വർണത്തട്ടിപ്പ്. ബീഹാറിൽ മണ്ണെടുക്കുബോൾ കിട്ടിയ സ്വർണക്കട്ടികൾ വിൽക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് മങ്കട സ്വദേശിയെ ഡൽഹിക്ക് വിളിച്ചു വരുത്തി. ഡൽഹി പൽവേൽ സ്വദേശിയായ മുഹമ്മദ് ഇജാസാണ് മുഖ്യസൂത്രധാരൻ. സ്വർണക്കട്ടിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് കേരളത്തിൽ എത്തിച്ച് യഥാർഥ സ്വർണമാണന്ന് പരിശോധിപ്പിച്ച ശേഷമാണ് പണവുമായി ചെല്ലാൻ ആവശ്യപ്പെട്ടത്.
സ്വർണക്കട്ടി വാങ്ങാൻ മൂന്നു ലക്ഷവുമായി ഡൽഹിയിൽ വീണ്ടുമെത്തിയതോടെ സംഘത്തിന്റെ സ്വഭാവം മാറി. പണം ബലമായി പിടിച്ചു വാങ്ങിയ ശേഷം മർദിച്ചവശനാക്കി. കിട്ടുന്ന ട്രെയിനിൽ നാട്ടിലേക്ക് രക്ഷപ്പെടാൻ ആക്രോശിച്ചായിരുന്നു മർദനം. ആകെയുളള അഞ്ചു സെന്റിൽ വീടു പണിയാൻ നീക്കിവച്ച പണമാണ് സ്വർണത്തട്ടിപ്പു സംഘ കവർന്നത്.