നെയ്യാറ്റിൻകര∙ ജീവപര്യന്ത തടവുകാരൻ മറ്റൊരു കേസിന്റെ വിചാരണ നേരിടാൻ കോടതിയിലെത്തി മടങ്ങുംവഴി പൊലീസിനെ വെട്ടിച്ചു കടന്നു. കാട്ടാക്കട ഉറിയാക്കോട് കത്തിപ്പാറ അണിയറത്തല പുത്തൻവീട്ടിൽ ആർ.ബിജു (എറണാകുളം ബിജു–35) ആണ് ഇന്നലെ ഉച്ചയോടെ രണ്ടു പൊലീസുകാരോടൊപ്പം നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽനിന്നു ജയിലിലേക്കു മടങ്ങുമ്പോൾ കുതറിയോടി അതി സാഹസികമായി, കാത്തുനിന്ന സഹായിയുടെ ബൈക്കിൽ കയറി രക്ഷപ്പെട്ടത്. രാവിലെ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് എആർ ക്യാംപിലെ രണ്ടു പൊലീസുകാരെത്തി ഏറ്റുവാങ്ങി കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അവിടെനിന്നു വീണ്ടും ജയിലിലേക്കു മടക്കി കൊണ്ടുപോകാൻ ബസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുംവഴിയാണ് കാത്തുനിന്ന സുഹൃത്ത് സ്റ്റാർട്ടാക്കി പതിയെ ഓടിച്ചുപോയ ബൈക്കിനു പിന്നാലെ പാഞ്ഞു സാഹസികമായി പിൻസീറ്റിൽ കയറിയത്. തുടർന്നു ബൈക്ക് അതിവേഗം ഓടിച്ചുപോയി. ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ പിന്നാലെ പാഞ്ഞെങ്കിലും അപ്പോഴേക്കും ബിജു രക്ഷപ്പെട്ടിരുന്നു. രക്ഷകനായി എത്തിയ യുവാവു നേരത്തേ കോടതി പരിസരത്തുണ്ടായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്ന അയാൾ പൊലീസുകാർക്കൊപ്പം നടന്നുനീങ്ങിയ ബിജുവിനു മുൻപേ പോയി ബസ് സ്റ്റേഷൻ പരിസരത്തു കാത്തുനിൽക്കുകയായിരുന്നു.
നേരത്തേ ഇവർ തമ്മിൽ ഉണ്ടാക്കിരുന്ന ധാരണ അനുസരിച്ച് അയാൾ നൽകിയ സൂചനയനുസരിച്ചാവാം ബിജു പൊലീസിനെ വെട്ടിച്ച് ഓടി ബൈക്കിനു പിന്നിൽ കയറിയത്.ഒരു കയ്യിൽ വിലങ്ങുമായി തിരക്കേറിയ റോഡിലൂടെ ഒരാൾ ഓടുന്നതു പലരും കണ്ടെങ്കിലും ആരും തടയാൻ ശ്രമിക്കാത്തതു ബിജുവിനു രക്ഷയായി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത കേസിലാണ് ഇയാളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഇയാൾക്കെതിരെ ജില്ലയ്ക്കകത്തെയും പുറത്തെയും പൊലീസ് സ്റ്റേഷനുകളിൽ അനവധി കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ഒരു കവർച്ചക്കേസിന്റെ വിചാരണയ്ക്കാണ് ഇന്നലെ കോടതിൽ കൊണ്ടുവന്നത്.
110 കേസുകളിൽ പ്രതി, അപകടകാരി; എന്നിട്ടും സുരക്ഷയൊരുക്കാതെ യാത്ര
തിരുവനന്തപുരം∙ ബിജു രക്ഷപ്പെട്ടതു പൊലീസിന്റെ ഗുരുതര വീഴ്ച മൂലം. രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പ് അവഗണിച്ചതാണു പ്രതിയുടെ രക്ഷപ്പെടലിനു വഴിയൊരുക്കിയത്. നൂറ്റിപ്പത്തോളം കേസുകളിൽ പ്രതിയായ ബിജു അപകടകാരിയാണെന്നും ഇയാളെ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ സുരക്ഷ വർധിപ്പിച്ചു ജാഗ്രത പുലർത്തണമെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ പൊലീസ് ഇതു ഗൗരവമായി കണ്ടില്ല.എആർ ക്യാംപിലെ രണ്ടു പൊലീസുകാർക്കൊപ്പം പ്രതിയെ ബസിൽ കയറ്റി കോടതിയിലേക്കു വിട്ടതല്ലാതെ സുരക്ഷാ പ്രശ്നം പൊലീസ് ഗൗരവമായി കണ്ടില്ല.
കൂടാതെ പ്രതിയെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങൾ ഈ ഉദ്യോഗസ്ഥർക്കു കൈമാറിയതുമില്ല. ബിജു കുപ്രസിദ്ധ കുറ്റവാളിയാണെന്ന ധാരണ ഇവർക്കുണ്ടായിരുന്നില്ല എന്നാണറിയുന്നത്. ബിജു വളരെ ആസൂത്രിതമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണു മുങ്ങിയത്. അടുത്തിടെ സെൻട്രൽ ജയിലിൽനിന്നു തിരുവല്ലം മജിസ്ട്രേട്ട് കോടതിയിലേക്കു കൊണ്ടുപോയ തമിഴ്നാട് സ്വദേശി സ്റ്റീഫൻ (31) പൊലീസിനെ വെട്ടിച്ചു മുങ്ങിയിരുന്നു. ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ക്രിമനൽ കേസ് പ്രതികളായ കുറ്റവാളികളെ ജയിലിൽനിന്നു പുറത്തേക്കു കൊണ്ടുപോകുമ്പോൾ ഒപ്പം പോകുന്ന പൊലീസുകാർക്കു ജയിൽ അധികൃതർ പ്രതികളെക്കുറിച്ചു വിവരം നൽകാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി ഈ പതിവില്ലെന്നാണ് ആക്ഷേപം.
ബൈക്കിലെത്തിയത് ‘പറക്കുംതളിക’
നെയ്യാറ്റിൻകര∙ഒട്ടേറെ മാല പിടിച്ചുപറി കേസുകളിൽ പ്രതിയായ പറക്കുംതളിക ബൈജുവിന്റെ സഹായത്തോടുകൂടിയാണ് എറണാകുളം ബിജു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടത്. ബൈജുവിന്റെ ബൈക്കിൽ ബിജു ഓടിക്കയറുന്നതു മാത്രമേ പൊലീസുകാർക്ക് ഓർമയുള്ളൂ. ബൈക്ക് വരുന്നതും ബിജു ഓടിക്കയറുന്നതുമെല്ലാം സിനിമാ ദൃശ്യങ്ങളുടെ രീതിയിലായിരുന്നു. ബിജുവിനെ പിടികൂടാൻ പ്രത്യേക ഷാഡോ ടീമിനെ നിയോഗിച്ചു. നേരത്തേ ആറു കേസുകളിൽ ഇതേ ഷാഡോ സംഘമാണു ബിജുവിനെ പിടികൂടിയത്. പ്രതിയുടെ എല്ലാ വിവരങ്ങളും അറിയാവുന്ന ഉദ്യോഗസ്ഥരെ മാത്രമാണു സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടു ദിവസത്തിനകം ഇയാളെ പിടികൂടാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു ഡിസിപി അരുൾ ബി.കൃഷ്ണ പറഞ്ഞു.
ബിജു ബൈക്കിൽ രക്ഷപ്പെട്ടു മുങ്ങുന്ന സിസി ക്യാമറ ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്. ബിജു വർഷങ്ങളായി മ്യൂസിയത്തിനടുത്തായിരുന്നു താമസം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ബിജുവിനെതിരെ നൂറ്റിപത്തോളം കേസുകൾ നിലവിലുണ്ടെന്നു സിറ്റി പൊലീസ് പറഞ്ഞു.അടച്ചിട്ടിരിക്കുന്ന വീടുകൾ കുത്തിത്തുറന്നു പണവും സ്വർണാഭരണങ്ങളും മോഷ്ടിക്കുന്നതാണു പതിവു രീതി. മോഷണ വിദഗ്ധൻ എന്നാണു പൊലീസുകാർക്കിടയിൽ ബിജു അറിയപ്പെടുന്നത്. ഏതു വീടും ഇയാൾ അനായാസം കുത്തിത്തുറന്നു മോഷണം നടത്തി മുങ്ങും. ഗുണ്ടാപ്രവർത്തനവും ബിജുവിനുണ്ട്.