അമ്പലപ്പുഴയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച കേസില്‍ ചിട്ടി നടത്തിപ്പുകാരന്‍ സുരേഷിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദമ്പതികളെ ചിട്ടിക്കമ്പനിയുടമ കൊന്നതല്ലെന്ന് പൊലീസ് പറഞ്ഞു. പെട്രോളൊഴിച്ച് കത്തിച്ചു എന്ന മരണ മൊഴിയെ പിൻതുണയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഇടുക്കി സ്വദേശികളായ ദമ്പതികൾ അമ്പലപ്പുഴയിൽ മരിച്ചത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇടുക്കി സ്വദേശികളായ ദമ്പതികളെ ചിട്ടിക്കമ്പനി ഉടമ സുരേഷ് ചുട്ടുകൊന്നതാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവ് പൊലീസിന് കിട്ടിയില്ല. ഫോറന്‍സിക് വിഭാഗത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടും ശേഖരിച്ച തെളിവുകളുമെല്ലാം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലേക്കാണെത്തിയത്.
പെട്രോളൊഴിച്ച് കൊന്നതാണെന്ന വാദത്തിന് ദമ്പതികളുടെ മരണമൊഴി മാത്രമാണ് പൊലീസിനുണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്താതെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ പൊലീസ് തീരുമാനിച്ചതും അറസ്റ്റ്ചെയ്തതും. ചിട്ടിനടത്തിപ്പുകാരന്‍ സുരേഷിനെ ഇത്രയും ദിവസം മാറി മാറി ചോദ്യം ചെയ്തിട്ടും നേരത്തെ പറഞ്ഞതില്‍ നിന്ന് ഒരു മാറ്റവുമുണ്ടായില്ല. ദമ്പതികള്‍ സ്വയം തീകൊളുത്തിയതാണെന്നും സംഭവം നടന്നതിന് ശേഷമാണ് താന്‍ വീട്ടിലെത്തിയതെന്നുമാണ് സുരേഷിന്‍റെ മൊഴി. ഇയാളുടെ ഭാര്യയില്‍ നിന്നും മകനില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു.
സംഭവം നടന്ന അമ്പലപ്പുഴയിലെ വീട്ടുമുറ്റത്തുനിന്ന് കുടിവെള്ള കുപ്പി ലഭിച്ചിരുന്നു. പെട്രോള്‍ കരുതിയ ഈ കുപ്പിവെള്ള കമ്പനിക്ക് അമ്പലപ്പുഴയില്‍ വിതരണ ശൃംഘലയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവം നടക്കുന്നതിന് മുമ്പ് ആത്മഹത്യ ചെയ്തേക്കുമെന്ന് വേണു സുഹൃത്തിന് വിളിച്ച് പറഞ്ഞ ശബ്ദസംഭാഷണവും പൊലീസ് ശേഖരിച്ചു. ശരീരഭാഗം പൂര്‍ണ്ണമായും കത്തിയതിന് ശേഷമാണ് ദമ്പതികളുടെ പിന്‍ഭാഗം പൊള്ളിയെന്ന ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ടും ആത്മഹത്യാ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടിയിരുന്നത്. സംഭവം നടക്കുമ്പോള്‍ സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന തെളിവുകളും പൊലീസിന് കിട്ടി.
Advertisement