അതൊരു മറക്കാനാകാത്ത ഓർമയാണ്. ഒരിക്കലും ഓർമിക്കാൻ ഇഷ്ടമില്ലാത്ത ഓർമ. എത്ര പ്രശസ്തിയുടെ നെറുകയിലാണെങ്കിലും ഉണങ്ങാത്ത മുറിവാണത് ഒരു പെൺകുട്ടിക്ക് എന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കൻ നടിയും ഗായികയുമായ അബിഗെയിൽ ബ്രസ്‌ലിന്റെ അനുഭവം. സ്വന്തം കാമുകനാൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെടുകയായിരുന്നു അവർ.
ലൈംഗികാതിക്രമ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് താൻ നേരിട്ട ദുരന്തം അവർ ലോകത്തോടു പങ്കുവച്ചത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന ലൈംഗികാതിക്രമത്തിന്റെ എണ്ണം കുറയുന്നതായുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് ‘‘റിപ്പോർട്ടു ചെയ്യപ്പെടുന്ന പീഡനങ്ങൾ മാത്രമാണ് കണക്കിലുള്ളത്’’ എന്നു പറഞ്ഞ് താൻ ആക്രമണത്തിന് ഇരയായത് വ്യക്തമാക്കുന്നത്. എന്നാൽ എന്തുകൊണ്ട് ഇത്രനാളും താനിക്കാര്യം ലോകത്തോടു പറഞ്ഞില്ല എന്നതിന്റെ കാരണവും അവർ കുറിക്കുന്നു.
ഞാൻ ലൈംഗികമായി ആക്രമിക്കപ്പെട്ടത് റിപ്പോർട്ടു ചെയ്തില്ല. ഞാനതു റിപ്പോർട്ടു ചെയ്യുകയുമില്ല. അതിന് പല കാരണങ്ങളുണ്ട്. ഒന്നാമതായി ഞാൻ ആ ഞെട്ടലിലും സംഭവം അംഗീകരിക്കാനാവാത്ത അവസ്ഥയിലുമാണ്. എനിക്ക് എന്നെ തന്നെ ഒരു ഇരയായി കാണാൻ ആവില്ല. അതുകൊണ്ടു തന്നെ ഞാനതിനെ അടക്കി വച്ചു. ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിച്ചു.
രണ്ടാമതായി താൻ പീഡന വിവരം പുറത്തു പറഞ്ഞാൽ അത് കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കുമെന്നു ഭയന്നു. അദ്ദേഹം തന്നെ ഉപദ്രവിക്കുമോ എന്നു പേടിച്ചു. മൂന്നാമതായി ഈ സംഭവം തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വേദനിപ്പിക്കും. അവരെ ദുഖത്തിലാക്കാനും ഇഷ്ടപ്പെട്ടില്ല. – ബ്രസ്‍ലിൻ പറയുന്നു.
സംഭവത്തെ തുടർന്ന് താൻ മാനസിക ചികിത്സതേടിയെന്നും ഇവർ കുറിക്കുന്നുണ്ട്. ഇപ്പോഴും പേടി സ്വപ്നങ്ങൾ കാണുന്നു, വല്ലാത്ത ഭയം വേട്ടയാടുന്നു. അപ്രതീക്ഷിതമായി ആരെങ്കിലും തൊട്ടാൽ ഞെട്ടുന്നു. ഏറ്റവും അടുത് കൂട്ടുകാർ ശരീരത്തിൽ സ്പർശിച്ചാൽ പോലും ഭയപ്പെടുന്നതായും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഈ മാസം ആദ്യം അവർ പോസറ്റ് ചെയ്ത ഇൻസ്റ്റ്ഗ്രാം പോസ്റ്റിൽ ‘‘നിങ്ങൾക്കു ബന്ധമുണ്ടെന്നതോ, ഡേറ്റിങ്ങിലാണെന്നതൊ, വിവാഹം കഴിച്ചതാണെന്നതൊ ഒന്നും അവരുമായി ലൈംഗികമായ ബന്ധത്തിന് ബാധ്യതയുള്ളവളാക്കുന്നില്ലെന്ന്’’ കുറിച്ചിരുന്നു. ബ്രെസ്‍ലിന്റെ പോസ്റ്റ് പുറത്തു വന്നതോടെ ആരാധകരുടെയും മറ്റും ശക്തമായ പിന്തുണയാണ് അവർക്ക് ലഭിച്ചത്. തന്റെ കുറിപ്പിന് പിന്തുണ തന്നവരോട് നന്ദിയുണ്ടെന്ന് അവർ പിന്നാലെ കുറിച്ചു.