ആലപ്പുഴ ചെങ്ങന്നൂരിന് സമീപം ചെറിയനാട് എസ്.ബിഐ എ ടി എമ്മില്‍ മോഷണം. മൂന്നര ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്താണ് മോഷണം നടത്തിയത്.
എസ്. ബി.ഐ കൊല്ലകടവ് ശാഖയുടെ ചെറിയനാട് എടിഎമ്മിലാണ് മോഷണം നടന്നത്. രാവിലെ കെട്ടിട ഉടമ സ്ഥലത്തെത്തിയപ്പോൾ എടിഎമ്മിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്ന് ബാങ്ക് ജീവനക്കാരെയും പൊലീസിനെയും വിവരം അറിയിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 369000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഇവിടെ നിന്ന് അവസാനമായി പണം പിൻവലിക്കപ്പെട്ടത്. രണ്ട് ദിവസം മുൻപാണ് എടിഎമ്മിൽ പണം നിറച്ചതെന്ന് പൊലീസ് പറഞ്ഞു. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത മോഷ്ടാക്കൾ മുറിക്കുള്ളിലുണ്ടായിരുന്ന സിസിടിവി ക്യാമറയും നശിപ്പിച്ചു.
ചെങ്ങന്നൂർ ഡിവൈഎസ്പി ശിവസുതൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസ് ചെറിയനാടെത്തി പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമാനമായ രീതിയിൽ കായംകുളത്തിന് സമീപം രാമപുരത്തും എടിഎമ്മിൽ മോഷണശ്രമം നടന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.