തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബ്ലേഡ് മാഫിയ ആക്രമണം. കവളാകുളത്ത് പലിശ പിരിക്കാനെത്തിയയാൾ വീട്ടമ്മയേയും കുട്ടിയേയും ആക്രമിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മർദനമേറ്റ ദമ്പതികളും ഒമ്പതുവയസുള്ള പെൺകുട്ടിയും ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കവളാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന അനിൽകുമാർ നെയ്യാറ്റിൻകര സ്വദേശി വിമൽകുമാറിൽ നിന്ന് ആറുവർഷം മുമ്പ് ഒരു ലക്ഷം രൂപ കടംവാങ്ങിയിരുന്നു. 75000 രൂപ പലതവണയായി അടച്ചു. സാമ്പത്തികസ്ഥിതി മോശമായതിനാൽ ബാക്കിതുക അടയ്ക്കുന്നതിന് അവധി ചോദിച്ചതോടെ വിമൽകുമാർ വീട്ടിലെത്തി അശ്ലീലചുവയിൽ സംസാരിച്ചെന്നും ആക്രമിച്ചെന്നുമാണ് പരാതി. വീട്ടുപകരണങ്ങൾ അടിച്ചുതകർത്തെന്നും 9 വയസുള്ള കുട്ടിയെ പോലും മർദിച്ചെന്നും പരാതിയിൽ പറയുന്നു.
ഇവരുടെ പരാതിയിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓപ്പറേഷൻ കുബേരയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ പൊലീസ് വിമൽകുമാറിനെ രേഖകൾ സഹിതം പിടിച്ചെങ്കിലും മണിക്കൂറുകൾക്കകം വിട്ടയച്ചിരുന്നു. രാഷ്ട്രീയസ്വാധീനം മൂലമാണ് പ്രതിയെ വിട്ടയച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.