സ്വകാര്യ സ്ഥാപനം നടത്തിയ വ്യാജ തൊഴിൽമേള മുന്‍പ് തട്ടിപ്പിനിരയായവര്‍ ഇടപെട്ടു പൊളിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട മാര്‍ത്തോമാ സ്കൂളില്‍ കേരള സീഡ്സ് എന്ന സ്ഥാപനമാണ് മേള നടത്തിയത്. പ്രശസ്തമായ 22 കമ്പനികളിലേക്ക് ജോലിക്ക് ആളെ തിരഞ്ഞെടുക്കുമെന്നായിരുന്നു അറിയിപ്പ്. 22 ക്ലാസ് മുറികൾ തിരിച്ച് ഓരോ കമ്പനിയുടെയും പേരിൽ ബോർഡ് എഴുതിവച്ചിരുന്നു. 200 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുന്നവരെ യോഗ്യതയനുസരിച്ച് മൂന്നും നാലും ഇന്റർവ്യൂവിനു വരെ പങ്കെടുപ്പിച്ചിരുന്നു. നഗരസഭാധ്യക്ഷയായിരുന്നു ഉദ്ഘാടനം ചെയ്തത്. ജില്ലാ കലക്ടർ അറിഞ്ഞ് നടത്തുന്ന മേളയാണെന്നു ധരിപ്പിച്ചാണ് സ്കൂൾ ബുക്കുചെയ്തതെന്ന് സ്കൂളധികൃതർ അറിയിച്ചു. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ ഉദ്യോഗാർഥികൾക്കെന്ന പേരിൽ നടത്തിയ പരിപാടിയിൽ രാവിലെതന്നെ നാനൂറോളം പേരെത്തി 200 രൂപ അടച്ച് രജിസ്റ്റർ ചെയ്തിരുന്നു. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവരിൽ നിന്നും പരിശീലനത്തിനെന്ന പേരിൽ പിന്നീട് 2100 രൂപായും ഈടാക്കും. ഒരു വർഷം മുൻപ് ഇടുക്കി ജില്ലയിലും സമാനമായ രീതിയിൽ മേള നടത്തിയിരുന്നു. അന്നു അതിൽ പങ്കെടുക്കുകയും തുക അടയ്ക്കുകയും ചെയ്ത തൊടപുഴ സ്വദേശി പി.എസ്.സിബീഷ്, ഭാര്യ ഷിബി, കട്ടപ്പന സ്വദേശി അനൂപ് മധു എന്നിവർ സ്കൂളിലെത്തിയപ്പോഴാണ് മേള തട്ടിപ്പാണെന്നു വ്യക്തമായത്. വിവരം പരാതിയായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ഒരു മണിയോടെ മാത്രമാണ് പൊലീസ് എത്തിചേർന്നത്. ഇതിനിടയിൽ സംഭവം അറിഞ്ഞ് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ആർ.സാബുവിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ എത്തുകയും മേള നടത്തുന്നത് തടയുകയും ചെയ്തു. നടത്തിപ്പുകാർ ഇതോടെ മുങ്ങാൻ തുടങ്ങി. സാബുവിന്റെ നേതൃത്വത്തിൽ ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് ഒരാളെ പിടികൂടി സ്കൂളിലെത്തിച്ച് പൊലീസിനു കൈമാറി.
സംഘാടകരായ കൊട്ടാരക്കര സ്വദേശി രാധാകൃഷ്ണപിളള, എറണാകുളം സ്വദേശി രവീന്ദ്രൻപിള്ള എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്റ്റർ ചെയ്തവരുടെ പണം പൊലീസ് സ്റ്റേഷനിൽ വച്ച് തിരികെ നൽകി.