അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിന്‍റെ ഭാഗമായ പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ ക്ഷേത്രത്തിനു പുറത്തുള്ളവര്‍ക്ക് പങ്കില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ദേവസ്വം ജീവനക്കാരും കീഴ്ശാന്തിക്കാരും തമ്മിലുള്ള പടലപിണക്കമുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ക്ഷേത്രവളപ്പില്‍ പരിശോധന നടത്തി. ദേവസ്വംബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടാന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
അമ്പലപ്പുഴ ക്ഷേത്രത്തിന്‍റെ മുക്കും മൂലയും പൊലീസും ദേവസ്വം വിജിലന്‍സും ചേര്‍ന്ന് അരിച്ചു പെറുക്കുകയാണ്. തിരുവാഭരണം കമ്മീഷനും സ്ഥലത്തുണ്ട്. വിഗ്രഹത്തില്‍ നിന്ന് നീക്കം ചെയ്യുന്ന തുളസിമാലകള്‍ക്കൊപ്പം തിരുവാഭരണം അകപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന് മേല്‍ശാന്തി ഉള്‍പ്പെടെ മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് ബോംബ് സ്ക്വാഡ് മെറ്റല്‍ ഡിക്ടക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തി. പഴയ മാലകളും പൂജാ സാധനങ്ങളും നിക്ഷേപിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. കാണാതായ മാല ഒഴികെ തിരുവാഭരണങ്ങൾക്കോ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ക്കോ കുറവു കണ്ടെത്തിയിട്ടില്ല. മോഷണം പോയതാണെങ്കില്‍ അത് എടുത്തയാള്‍ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നില്‍ കാണുന്നു. അതിനാല്‍ കാണിക്ക വഞ്ചി ഉള്‍പ്പെടെ തുറന്നു പരിശോധിക്കുന്നുണ്ട്. പുറത്തുനിന്ന് ഒരാള്‍ വന്നു മോഷ്ടിച്ചതാകാന്‍ സാധ്യതയില്ലെന്ന പൊലീസ് നിഗമനമാണ് ക്ഷേത്രം സന്ദര്‍ശിച്ച മന്ത്രി ജി സുധാകരനും പങ്കുവച്ചത്.
ദേവസ്വം ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പറഞ്ഞു. ഇരുപത്തിയഞ്ചോളം ക്ഷേത്രം ജീവനക്കാരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കീഴ്ശാന്തിക്കാരുടെ പങ്കും പരിശോധിക്കുന്നുണ്ട്. ദേവസ്വം ജീവനക്കാരും കീഴ്ശാന്തിക്കാരും തമ്മില്‍ ശത്രുതയുള്ളതായി പൊലീസ് മനസിലാക്കിയിട്ടുണ്ട്. ഇക്കാര്യംകൂടി പരിഗണിച്ചാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.