കാസർകോട് മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികൾ സമാനമായ രീതിൽ കൊലപാതകത്തിന് ശ്രമിച്ചതായി തെളിഞ്ഞു. ബൈക്കിലെത്തി യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ, പൊലീസ് കസ്റ്റഡിയൽ വിട്ടു. കഴിഞ്ഞ വര്‍ഷം ഉണ്ടായ സംഭവത്തിന് പത്തുമാസത്തിന് ശേഷമാണ് തുമ്പുണ്ടാകുന്നത്.
റിയാസ് വധക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രണ്ടു പ്രതികളെയാണ് കോടതി പൊലീസ് കസ്്റ്റഡിയില്‍ വിട്ടത്. കേളുഗുഡെ സ്വദേശികളായ അജേഷ് നിധിൻ എന്നിവരെ രണ്ടു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽവിട്ടത്. വർഗീയ ചുവയുള്ള മറ്റൊരു വധശ്രമക്കേസിൽ കൂടി ഇവര് പ്രതികളാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് പൊലീസ് കോടതിയെ സമീപിച്ചത്. 201 6 ജൂൺ ഏഴിന് ചൂരി ബട്ടംപാറയിൽ വച്ച് അബ്ദുൾ കാസിഫ് അർഫാനെന്ന യുവാവിനെ ആക്രമിച്ച കേസാണിത്.ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ച് കൊല്ലാനായിരുന്നു ശ്രമം.കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നരഹത്യാശ്രമം,ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.. ബി.ജെ.പി നടത്തിയ ഹർത്താലിനിടെ ബൈക്ക് യാത്രക്കാരനെ ചവിട്ടിവീഴ്ത്തിയ കേസിൽ അജേഷ് പ്രതിയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിനിടെ റിയാസ് മൗലവിയുടെ വധക്കേസിന്റെ വിചാരണക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ആവശ്യവുമായി മുസ്്ലിം യൂത്ത് ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.