കോട്ടയം കുറവിലങ്ങാട് കുടിവെള്ളവിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ലോറി ഡ്രൈവർ മർദനേമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ജനരോഷത്തെത്തുടർന്ന് അഞ്ചുമിനിട്ടുകൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് മടങ്ങി.
കാണക്കാരി സ്വദേശിയായ ലോറി ഡ്രൈവർ ഷാബുവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ജോൺസൺ, മണി എന്നിവരെയാണ് പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. വിവരമറിഞ്ഞ് നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടിയിരുന്നു. പ്രതികൾക്കെതിരെ ആക്രമണമുണ്ടായേക്കും എന്ന് വിവരത്തെത്തുടർന്ന് വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. ടാങ്കറിൽ വെള്ളം നിറച്ചിരുന്ന കിണറിന് സമീപത്ത് വച്ചായിരുന്നു പ്രതികൾ ഷാബുവിനെ മർദിച്ചത്. കല്ലുപയോഗിച്ച് എറിഞ്ഞുവീഴ്ത്തിയശേം വടി വച്ച്തലയ്ക്ക് അടിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമായത്.
ജോൺസന്റെ വാഹനത്തിലെ ഡ്രൈവറാണ് മണി. ഷാബുവിന്റെ ലോറിയിൽ ആറായിരം ലീറ്ററും ജോൺസന്റെ വാഹനത്തിൽ നാലായിര ലീറ്ററിന്റെ ടാങ്കുമാണ് ഉണ്ടായിരുന്നത്. ഷാബു വെള്ളം വിലകുറച്ചു കൊടുത്തു എന്നതാണ് മർദനത്തിനുള്ള പ്രകോപന കാരണം. സംഭവത്തിനുശേഷം ഒളിവിൽ ഇരുവരെയും പൊലീസ് ഇന്നലെ അറസ്റ്റു ചെയ്യുകയായിരുന്നു.